പാലക്കാട്ടെ പീഡന പരാതി ഷാഫിയുടെ ഉറ്റ സുഹൃത്തിനെതിരെ, രാഹുലിന്റെ വലംകൈ, ഒളിവില്‍ നിന്നും പുറത്തുവന്നത് പ്രശോഭിന് വോട്ടു ചെയ്യാന്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പിലിന്റെ മറ്റൊരു സുഹൃത്തുകൂടി ലൈംഗിക പീഡനക്കേസില്‍.

 

പ്രശോഭ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വലംകൈയും ഷാഫി പറമ്പിലിന്റെ ഉറ്റ സുഹൃത്തുമാണ്. രാഹുലിന്റെ അനുയായിയായി അറിയപ്പെടുന്ന പ്രശോഭിനെതിരെയുള്ള പരാതി തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പിലിന്റെ മറ്റൊരു സുഹൃത്തുകൂടി ലൈംഗിക പീഡനക്കേസില്‍. പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സനെതിരെയാണ് പീഡന പരാതി നല്‍കിയിരിക്കുന്നത്. 22 വയസ്സുള്ള ദളിത് യുവതിയെ പരിചയപ്പെട്ട ശേഷം ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തേക്ക് കൊണ്ടുപോയി ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ഷാഫി പറമ്പിലിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തെന്നും യുവതി ആരോപിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രശോഭ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വലംകൈയും ഷാഫി പറമ്പിലിന്റെ ഉറ്റ സുഹൃത്തുമാണ്. രാഹുലിന്റെ അനുയായിയായി അറിയപ്പെടുന്ന പ്രശോഭിനെതിരെയുള്ള പരാതി തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം തന്നെ ഡിസിസി പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ട് പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രശോഭ് ഒളിവിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ പീഡനമാണെന്നാണ് എതിര്‍പാര്‍ട്ടിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ മൂന്ന് പീഡന പരാതികള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് പുറത്താക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

അറസ്റ്റിന് മുന്‍പ് ഒളിവില്‍പോയ രാഹുല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ദിവസമാണ് പുറത്തുവന്നത്. 15 ദിവസത്തെ ഒളിവ് ജീവിതത്തിനു ശേഷം രാഹുല്‍ കുന്നത്തൂര്‍മേട് ബൂത്തിലെത്തി വോട്ട് ചെയ്തു. ആ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രശോഭ് സി. വത്സന്‍ ജയിക്കുകയും ചെയ്തു.

രാഹുലിന്റെ പീഡന കേസുകള്‍ക്ക് പിന്നാലെ അതേ ശൈലിയില്‍ പ്രശോഭിനെതിരെയും പരാതി ഉയര്‍ന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്.  ജോലി വാഗ്ദാനം, പരിചയപ്പെടുത്തല്‍, പിന്നീട് ബലമായ പീഡനം, ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം. രണ്ട് കേസുകളിലും ആരോപണങ്ങള്‍ സമാനമാണ്.

ഒരു എംഎല്‍എയും ഒരു കൗണ്‍സിലറും ഇത്തരം പീഡന ആരോപണങ്ങള്‍ നേരിടുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പാലക്കാട് മണ്ഡലത്തില്‍ ഒരു രാഹുല്‍ മാങ്കൂട്ടത്തില്‍ മാത്രമല്ല, പലരുമുണ്ട് എന്ന് വിമര്‍ശിച്ചു.

കോണ്‍ഗ്രസ് നേതൃത്വം വേഗത്തില്‍ നടപടി എടുത്തെങ്കിലും പാലക്കാട് ജില്ലയില്‍ പാര്‍ട്ടിയുടെ ജനവിശ്വാസം തകര്‍ക്കുന്ന ഒരു പരമ്പരയായി ഇത് മാറുകയാണ്. യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തി അന്വേഷണം തീവ്രമാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രശോഭിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കാം.