വിമർശനങ്ങളുടെ വിഷമ വൃത്തത്തിൽ എം.വി ഗോവിന്ദൻ, ഏറ്റവും ദുർബലനായ സെക്രട്ടറിയെന്ന വിമർശനം വെള്ളം കുടിപ്പിക്കുന്നു 

മുഖ്യമന്ത്രിയെപ്പോലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രവർത്തനശൈലിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോല്‍വിക്കു കാരണമായെന്ന വിമർശനം പാർട്ടി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു
 
കണ്ണൂർ ജില്ലാ കമ്മിറ്റിയിലും എം.വി ഗോവിന്ദനെതിരെ വിമർശനമുയർന്നു. മുഖ്യമന്ത്രിയെപ്പോലെ എംവി ഗോവിന്ദനും മൈക്ക് കോടായതിനെ തുടർന്ന് ഓപ്പറേറ്ററോട് തട്ടിക്കയറിയതും മൈക്ക് ഓപ്പറേറ്റർക്ക് പരസ്യമായി ക്ളാസെടുത്തതും പൊതു സമൂഹത്തിൽ പരിഹാസ്യമാക്കി

കണ്ണൂർ: മുഖ്യമന്ത്രിയെപ്പോലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രവർത്തനശൈലിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോല്‍വിക്കു കാരണമായെന്ന വിമർശനം പാർട്ടി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു. പാർട്ടിയെ നയിക്കുന്നതിൽ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ എം.വി ഗോവിന്ദൻ പരാജയമാണെന്ന വിമർശനമാണ് പാർട്ടി തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ ഉയർന്നത്. 

കണ്ണൂർ ജില്ലാ കമ്മിറ്റിയിലും എം.വി ഗോവിന്ദനെതിരെ വിമർശനമുയർന്നു. മുഖ്യമന്ത്രിയെപ്പോലെ എംവി ഗോവിന്ദനും മൈക്ക് കോടായതിനെ തുടർന്ന് ഓപ്പറേറ്ററോട് തട്ടിക്കയറിയതും മൈക്ക് ഓപ്പറേറ്റർക്ക് പരസ്യമായി ക്ളാസെടുത്തതും പൊതു സമൂഹത്തിൽ പരിഹാസ്യമാക്കിയെന്ന വിമർശനവും പാർട്ടിയെ പൊതു സമൂഹത്തിൽ അപഹാസ്യമാക്കിയെന്ന ആരോപണവും ഉയർന്നു. 

ഒടുവിൽ താൻ ശൈലി മാറ്റാൻ തയ്യാറാണെന്ന് ജില്ലാ കമ്മിറ്റിയിൽ എം.വി ഗോവിന്ദന് ഖേദപ്രകടനം നടത്തേണ്ടി വന്നിരുന്നു. പാർട്ടി കണ്ടതിൽ ഏറ്റവും ദുർബലനായ സെക്രട്ടറിയാണ് എം.വി ഗോവിന്ദനെന്ന ആരോപണമാണ് ഒട്ടുമിക്ക ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നിന്നുയർന്നത്. എം.വി ഗോവിന്ദൻ്റെ മാധ്യമങ്ങളോടുപോലുമുള്ള പരിഹാസ സമീപനവും താത്വിക അവലോകനങ്ങളും സാധാരണപ്രവര്‍ത്തകര്‍ക്കുപോലും ദഹിക്കില്ലെന്നും കൊല്ലം ജില്ലാ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം തുറന്നടിച്ചിരുന്നു. 

മൂന്നു നേതാക്കളുടെയും ഇത്തരം സമീപനങ്ങളാണ് പാര്‍ട്ടിയെ ജനങ്ങളില്‍നിന്ന് അകറ്റിയതെന്നും ഈ വോട്ടുകളാണ് വ്യാപകമായി ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് പോയതെന്നും എറണാകുളത്തെയും പാലക്കാട്ടെയും നേതാക്കള്‍ ചൂണ്ടിക്കാട്ടി. കടുത്ത ഭരണവിരുദ്ധ വികാരവും ക്ഷേമ പെന്‍ഷന്‍ അടക്കം ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിയതും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയതായും ഇത് തോല്‍വിക്കു കാരണമായതായും ഒട്ടുമിക്ക ജില്ലാ കമ്മിറ്റികളും എടുത്തുപറയുന്നു. 

രണ്ടാം പിണറായി സര്‍ക്കാരിന്റെ പൊലിസ് നയവും തിരിച്ചടിയായെന്ന് ചില അംഗങ്ങള്‍ വിമര്‍ശിച്ചു. നേരത്തെ പാർട്ടിയായിരുന്നു എൽ.ഡി.എഫ് ഭരിക്കുമ്പോൾ സർക്കാരിനെ നിയന്ത്രിക്കുകയും നയങ്ങൾ തീരുമാനിച്ചതും. എന്നാൽ ഗോവിന്ദൻ സെക്രട്ടറിയായതിനു ശേഷം മുഖ്യമന്ത്രിയുടെ നിഴൽ മാത്രമായി പർട്ടിയെ താഴ്ത്തിക്കെട്ടിയെന്നാണ് ആരോപണം. ഏപ്രിലിൽ പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ തനിക്കെതിരെയുളള പാർട്ടിയിൽ നിന്നും ഉയരുന്ന വിമർശനങ്ങൾ എം.വി ഗോവിന്ദനെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.