ചൈനയില്‍ പോലും പുനരധിവാസത്തിന് മൂന്നുവര്‍ഷമെടുത്തു, ലോകത്തിന് കരുതലിന്റെ മാതൃകയായി കേരളം, മാറിനിന്ന് അഭിപ്രായം പറയുന്നവര്‍ ലോകചരിത്രം അറിയണമെന്ന് മുരളി തുമ്മാരുകുടി

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തിന്റെ പുനരധിവാസത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

 

പുനരധിവാസത്തില്‍ ഏറ്റവും വേഗമുള്ള രാജ്യം ചൈനയാണ്. ഭൂകമ്പത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ചൈനപോലും മൂന്നു വര്‍ഷമെടുത്തു. മാറിനിന്ന് അഭിപ്രായം പറയുന്നവര്‍ ലോകചരിത്രം അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തിന്റെ പുനരധിവാസത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. പുനരധിവാസത്തില്‍ ഏറ്റവും വേഗമുള്ള രാജ്യം ചൈനയാണ്. ഭൂകമ്പത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ചൈനപോലും മൂന്നു വര്‍ഷമെടുത്തു. മാറിനിന്ന് അഭിപ്രായം പറയുന്നവര്‍ ലോകചരിത്രം അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

മുണ്ടക്കൈ - ചൂരല്‍മല ദുരന്തന്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു.

അവിശ്വസനീയമായ ശക്തിയിലുള്ള ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ആണ് മുണ്ടക്കൈയില്‍ ഉണ്ടായത്. നൂറുകണക്കിന് ആളുകള്‍ മരിച്ചു. രാത്രി സ്വന്തം വീട്ടില്‍ ഉറങ്ങിയവരുടെ ശരീരം അടുത്ത ജില്ലയില്‍ നിന്ന് കണ്ടെടുക്കുന്ന സ്ഥിതി പോലും വന്നു. ശരീര അവശിഷ്ടങ്ങള്‍ കണ്ടെടുക്കാത്ത കേസുകള്‍ വേറെയും.

പതിവ് പോലെ ഏറെ കനിവോടെ, കരുതലോടെ ആണ് മലയാളി സമൂഹവും സര്‍ക്കാരും ഇതിനോട് പ്രതികരിച്ചത്. ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാനും, രക്ഷപ്പെട്ടവരെ സഹായിക്കാനും ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഒരുമിച്ച് ഇടപെട്ടു. ദുരന്ത സ്ഥലത്തേക്ക് സന്നദ്ധ സേവകര്‍ ഒഴുകിയെത്തി. ഇതിപ്പോള്‍ കേരളത്തിന്റെ രീതിയായി മാറിക്കഴിഞ്ഞു. ദുരന്തത്തില്‍ പെട്ടാല്‍ സഹായിക്കാന്‍ ആളുണ്ടാകുമെന്ന് ഇന്ന് മലയാളിസമൂഹം വിശ്വസിക്കുന്നു.

വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. ഒരു സാമ്പിള്‍ വീട് ഇന്ന് ദുരിത ബാധിതര്‍ക്ക് കാണാനായി തുറന്നു കൊടുത്തു. എല്ലാവര്‍ക്കും വീടുകള്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ലഭ്യമാകുമെന്നാണ് കരുതുന്നത്.

ഒരപകടം നടന്ന് ഒരു വര്‍ഷമായിട്ടും പുനരധിവാസത്തിനുള്ള വീടുകള്‍ ഉണ്ടാക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിന്റെ കാര്യക്ഷമതക്കുറവാണെന്ന് ചിന്തിക്കുന്നവര്‍ ഉണ്ട്. ധാരളം പേര്‍ അങ്ങനെ പറയുന്നുമുണ്ട്.

എന്നാല്‍ 2004 ലെ സുനാമി മുതല്‍ 2020 ലെ ബെയ്റൂട്ട് പോര്‍ട്ട് അപകടം വരെ പ്രകൃതിയും മനുഷ്യനും വരുത്തിവെച്ച അനവധി ദുരന്തങ്ങളില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന പദ്ധതികള്‍ കണ്ടിട്ടുള്ള അനുഭവത്തില്‍ പറയട്ടെ.

ഏറ്റവും വേഗത്തില്‍ വീടുകള്‍ നിര്‍മ്മിച്ച് കൊടുക്കുന്ന പദ്ധതി നടപ്പിലാക്കി കണ്ടിട്ടുള്ളത് ചൈനയില്‍ ആണ്, 2008 ലെ ഭൂകമ്പത്തിന് ശേഷം. അവിടുത്തെ ഭരണരീതി അനുസരിച്ച് കാര്യങ്ങള്‍ എളുപ്പമാണല്ലോ. പുനരധിവാസത്തിനുള്ള സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയാല്‍ പിന്നെ അത് ഏറ്റെടുക്കാനൊന്നും അധികം പ്രയാസമില്ല.

ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ ബെയ്ച്ചുവാന്‍ നഗരം അവിടെ നിന്നും മാറ്റി മറ്റൊരിടത്ത് ന്യൂ ബെയ്ച്ചുവാന്‍ എന്ന പേരില്‍ പുനര്‍നിര്‍മ്മിക്കണം എന്ന് ഗവണ്‍മെന്റ് തീരുമാനിച്ചു. രാജ്യത്തെ ഏറ്റവും സമ്പന്നമായ ഷാങ്ങ്ഹായ് പ്രവിശ്യയോട് അവരുടെ വിഭവങ്ങള്‍ (പണം, എന്‍ജിനീയര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍) എല്ലാം ഉപയോഗിച്ച് ഏറ്റവും വേഗത്തില്‍ അത് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

പിന്നെല്ലാം പെട്ടെന്നായിരുന്നു. ഒരു വര്‍ഷത്തിനകം സ്‌കൂളുകള്‍ പുനഃസ്ഥാപിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ നഗരവും.
ചൈനപോലെ വന്‍ വിഭവശേഷിയും നിയമങ്ങളുടെ നൂലാമാലകള്‍ ഒട്ടുമില്ലാത്തതുമായ ഒരു സ്ഥലത്ത് മൂന്നു വര്‍ഷമാണ് പുനരധിവാസത്തിന് എടുത്തത്. ചൂരല്‍മലയിലെ വീടുകള്‍ അടുത്ത ഓഗസ്റ്റോടെ പൂര്‍ത്തിയാകുമെന്നാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇത് സാധിച്ചാല്‍ തീര്‍ച്ചയായും അത് വീണ്ടും ഒരു ലോകമാതൃകയാകും.

വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏറ്റവും വേഗത്തില്‍ വീടുകള്‍ ലഭിക്കണം. വീടില്ലാതെ കഴിയുന്ന ഓരോ ദിവസവും ബുദ്ധിമുട്ടുള്ളതാണ്. ജീവിതം തിരിച്ച് ഒരു ട്രാക്കിലായി 'തുടങ്ങുന്നത്' പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ ആണ്. അപ്പോള്‍ അവര്‍ക്ക് ഏറ്റവും വേഗത്തില്‍ വീടുകള്‍ ലഭിക്കാന്‍   നമ്മള്‍ ശ്രമിക്കുകയും വേണം. ഈ ചൈന കഥ ഒന്നും അവര്‍ക്ക് വേണ്ടി പറഞ്ഞതല്ല.

കേരളത്തില്‍ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന കാര്യക്ഷമതയെക്കുറിച്ച് മാറിനിന്ന് അഭിപ്രായം പറയുന്നവര്‍ പുനഃരധിവാസത്തിന്റെ അല്പം ലോകചരിത്രം അറിയുന്നത് നല്ലതാണ്.

വീടുകള്‍ ഏറ്റവും വേഗത്തില്‍ പണിതീര്‍ന്ന് ദുരന്തം അതിജീവിച്ചവര്‍ക്ക് അവിടെ എത്താന്‍ കഴിയട്ടെ. നമ്മുടെ സമൂഹത്തിന്റെ കരുതലിന്റെ മാതൃകയായി ഈ ക്യാംപുകള്‍ മാറട്ടെ.