ഇറാന്‍ ഇസ്രായേല്‍ യുദ്ധം നീണ്ടുനിന്നാല്‍ എണ്ണയും വാതകവും മാത്രമല്ല, അതിനേക്കാള്‍ വലിയൊരു വസ്തുവിനും ദൗര്‍ലഭ്യം നേരിടാന്‍ സാധ്യത, രാജ്യങ്ങള്‍ പട്ടിണിയിലാകും

ഇറാന്‍ ഇസ്രായേല്‍ അമേരിക്കന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകശ്രദ്ധ ഹോര്‍മുസ് കടലിടുക്കിനും എണ്ണ വിതരണത്തിനും നേരെയാണ്.

 

ഇറാന്‍ യുദ്ധം നീണ്ടുനിന്നാല്‍, ഹോര്‍മുസ് വഴിയുള്ള വളക്കൂട്ട് കയറ്റുമതി തടസ്സപ്പെടും. ലോകത്തെ ഏകദേശം മൂന്നിലൊന്ന് വളക്കൂട്ട് വ്യാപാരം ഇതുവഴിയാണ്.

ന്യൂഡല്‍ഹി: ഇറാന്‍ ഇസ്രായേല്‍ അമേരിക്കന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകശ്രദ്ധ ഹോര്‍മുസ് കടലിടുക്കിനും എണ്ണ വിതരണത്തിനും നേരെയാണ്. എന്നാല്‍, എണ്ണയും വാതകവും മാത്രമല്ല അതിനേക്കാള്‍ വലിയൊരു വസ്തുവിനും ദൗര്‍ലഭ്യം നേരിടുമെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്‍ യുദ്ധം നീണ്ടുനിന്നാല്‍, ഹോര്‍മുസ് വഴിയുള്ള വളക്കൂട്ട് കയറ്റുമതി തടസ്സപ്പെടും. ലോകത്തെ ഏകദേശം മൂന്നിലൊന്ന് വളക്കൂട്ട് വ്യാപാരം ഇതുവഴിയാണ്. ഇറാന്‍ (അമോണിയയുടെ മൂന്നാമത്തെ വലിയ ഉത്പാദകന്‍), സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ പ്രധാന വള ഉത്പാദന കേന്ദ്രങ്ങളാണ്.

യൂറിയയുടെ വലിയൊരു ഭാഗവും ഡി അമോണിയം ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയുടെ 60-100% ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. പ്രതിമാസം ഏകദേശം 20 ലക്ഷം ടണ്‍ വളം ഇറക്കുമതി ആവശ്യമാണ്. ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി തടസ്സപ്പെട്ടതോടെ ഇന്ത്യന്‍ യൂറിയ ഉത്പാദകര്‍ ഉത്പാദനം കുറച്ചു. യൂറിയ വില 30-40% വര്‍ധിക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഖരിഫ് സീസണ്‍ ജൂണില്‍ തുടങ്ങാനിരിക്കെ വളം ലഭ്യമല്ലെങ്കില്‍ ലോകത്തെ പല രാജ്യങ്ങളും ഭക്ഷ്യക്ഷാമത്തിലേക്കും അതുവഴി പട്ടിണിയിലേക്കും നീങ്ങും. സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമാകുന്ന രീതിയിലാകും ഭക്ഷ്യവില. പണപ്പെരുപ്പം കൂടും.

ബ്രസീല്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ വളം സംരക്ഷണത്തിനായി പാടുപെടുകയാണ്. വളം കയറ്റുമതിക്കാരായ റഷ്യയ്ക്കു മാത്രം ലോകത്തിന്റെ ആവശ്യം നിറവേറ്റാനാകില്ല. ഉത്പാദന പരിമിതികളും കയറ്റുമതി നിയന്ത്രണങ്ങളും ഉണ്ട്. 2022ലെ റഷ്യ ഉക്രെയിന്‍ യുദ്ധത്തിലെ ഭക്ഷ്യ പ്രതിസന്ധി പോലെ, ഭക്ഷ്യ സംവിധാനങ്ങള്‍ സീസണല്‍ ആയതിനാല്‍ പ്രത്യാഘാതങ്ങള്‍ മാസങ്ങള്‍ക്ക് ശേഷമേ പ്രകടമാകൂ.