നമ്മളെങ്ങനെ തോറ്റു സഖാവെ ? എം വി ഗോവിന്ദനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം കടുക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് പിന്നാലെ നാട്ടിലെമ്പാടും വിമർശനമേറ്റുവാങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.

 


കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് പിന്നാലെ നാട്ടിലെമ്പാടും വിമർശനമേറ്റുവാങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തനിക്കു ശേഷം തൻ്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ച സംസ്ഥാന സെക്രട്ടറി പാർട്ടിയുടെ ഉറച്ച മണ്ഡലങ്ങളിലൊന്ന് നഷ്‌ടമാക്കിയെന്നാണ് അണികൾക്കിടെയിൽ നിന്നും ഉയരുന്ന വിമർശനം.  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് , സംസ്ഥാന കമ്മിറ്റി യോഗങ്ങൾക്ക് ശേഷം നാട്ടിലെത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയെ കാത്തു നിൽക്കുന്നത് ആർപ്പുവിളിയും ആരവങ്ങളുമല്ല കുറ്റപ്പെടുത്തലിൻ്റെ കാരമുള്ളുകളാണ്. 

സോഷ്യൽ മീഡിയയിലും പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ അണികൾ പൊട്ടിത്തെറിക്കുകയാണ് എംവി ഗോവിന്ദൻ്റെ നാടായ മൊറാഴയിലും ആന്തൂരിലുമൊക്കെ പി.കെ ശ്യാമളയ്ക്ക് വോട്ടു കുറഞ്ഞ തിനെ പരിഹസിക്കുകയാണ് പലരും. സി.പി എം മുൻ ജില്ലാ സെക്രട്ടറിയേറ്റംഗവും യു.ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ടി. കെ ഗോവിന്ദൻ മാസ്റ്റർ 12, 000ത്തിലേറെ വോട്ടുകൾക്ക് ജയിച്ചതിൽ നടുങ്ങിയിരിക്കുകയാണ് പാർട്ടി നേതൃത്വം. ഇതോടെയാണ് തോൽക്കാൻ സാദ്ധ്യതയുള്ള പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയായി നിർത്തിയ എം.വി ഗോവിന്ദനെതിരെ വിമർശനം ഉയർന്നു തുടങ്ങിയത്. പി. ജയരാജനെ പുകഴ്ത്തി നേതൃതലത്തിലേക്ക് വരണമെന്നുള്ള ഫ്ളക്സ് ഉയർന്നതും പരോക്ഷമായി എം വി ഗോവിന്ദൻ്റെ രാജിക്കായുള്ള മുറവിളിയായാണ് വിലയിരുത്തപെടുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഇതുവരെയില്ലാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി വിശകലനം ചെയ്തുകൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പങ്കുവെച്ചുകൊണ്ടുള്ള എം വി ഗോവിന്ദന്റെ ഫെയ്സ്ബുക്ക് പേജിന് താഴെയാണ്, വിമര്‍ശന കമന്റുകള്‍ നിറയുന്നത്.സിപിഎം 62 ല്‍ നിന്നും 26 സീറ്റിലേക്ക് ചുരുങ്ങി. സംസ്ഥാനത്ത് നേരിട്ടത് അപ്രതീക്ഷിത പരാജയമാണ്. പരാജയത്തെ അംഗീകരിച്ചുകൊണ്ട്, വന്ന പോരായ്മകള്‍ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. ഇതിനു താഴെയാണ് എംവി ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോകാമോയെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

‘പാര്‍ട്ടി സെക്രട്ടറി ഇത്രയും പരാജയപ്പെട്ട അവസ്ഥ സിപിഎംന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടല്ല. പാര്‍ട്ടിയെ അത്രമേല്‍ സ്നേഹിക്കുന്നത് കൊണ്ട് പറയുന്നതാണ്, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് തല്‍സ്ഥാനത്തു നിന്ന് ഒന്ന് മാറാന്‍ പറ്റുമോ..’.എന്നാണ് ഒരു കമന്റില്‍ ചോദിക്കുന്നത്. ‘തിരുത്തും എന്ന് പറയുന്നത് ആത്മാര്‍ഥതമായിട്ടാണെങ്കില്‍ ആദ്യത്തെ തിരുത്ത് നിങ്ങള്‍ തന്നെ ചെയ്യണം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം’ എന്ന് മറ്റൊരാള്‍ പറയുന്നു.‘ഒന്ന് ഇറങ്ങി തന്ന് ഈ സ്ഥാനം സ്വരാജിന് കൊടുത്തു പാര്‍ട്ടിയേ രക്ഷിക്കു… ഇത് ഒരു സഖാവിന്റെ അപേക്ഷ ആണ്…’, ‘കഴിവുള്ള നട്ടെല്ലുള്ള ഒരു പാര്‍ട്ടി സെക്രട്ടറി വന്നാല്‍ എല്ലാം ശുഭം’.

 ‘ആദ്യം ഭാര്യമാര്‍ക്ക് പെന്‍ഷന്‍ ഉണ്ടാക്കാന്‍ നോക്കിയ ആളുകളെ മാറ്റി നിര്‍ത്തുക, എം സ്വരാജ് വരട്ടെ സെക്രട്ടറി ആയി, ബാലഗോപാല്‍ അല്ലെങ്കില്‍ രവീന്ദ്രനാഥ് മാഷ് വരട്ടെ പ്രതിപക്ഷ നേതാവ് ആയി, ഇനിയും റിയാസിനെ ചുമക്കാന്‍ നിര്‍ബന്ധിച്ചു ഞങ്ങളെ തളര്‍ത്തരുത് അപേക്ഷ ആണ്’. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.‘പിബി മെമ്പര്‍മാര്‍ ഭാര്യമാര്‍ക്ക് സീറ്റ് ഒറപ്പിച്ച് വച്ചു, പെന്‍ഷനും അധികാരവുമാണ് മുഖ്യം. ഇരിങ്ങാലക്കുടയില്‍ സഖാവ് ശശിധരന്‍ ആയിരുന്നെങ്കില്‍ ഒരു സീറ്റ് നമ്മുടെ കൈയിലിരുന്നേനെ. തളിപ്പറമ്പിലും ഇതുതന്നെ അവസ്ഥ. ഏലത്തൂരൊക്കെ നമ്മുടെ കൈയില്‍ നിന്നും തട്ടിപ്പറിച്ചതല്ല, നമ്മള്‍ തന്നെ ഇട്ടു കൊടുത്തതാണ്. പഞ്ചായത്ത് ഇലക്ഷന് സൂചന കിട്ടിയതാണ്, പക്ഷേ പഠിച്ചില്ല. പൊടിക്കൈ കൊണ്ട് ഓട്ടയടക്കാമെന്ന് വിചാരിച്ചു. സോഷ്യല്‍ മീഡിയയില്‍ സത്യം പറഞ്ഞാല്‍ പാര്‍ട്ടി സെക്രട്ടറി പരിഹാസ്യനാണ്’. എന്നാണ് മറ്റൊരു കമന്റില്‍ പറയുന്നത്.