ചികിത്സയുടെ പേരിൽ ചതിക്കുഴി? കണ്ണൂരിലെ 'വീട് ലോട്ടറി' അറസ്റ്റിൽ ദുരൂഹത; ആഡംബര വീടും പണവും ഒരുപോലെ കൈവിടാതിരിക്കാൻ ബെന്നിയുടെ മാസ്റ്റർ പ്ലാൻ

ഭാര്യയുടെ ചികിത്സയുടെയും കടബാധ്യതയുടെയും പേരിൽ സ്വന്തം വീടും സ്ഥലവും നറുക്കെടുപ്പിന് വെച്ച മുൻ പ്രവാസി ബെന്നി തോമസിന്റെ അറസ്റ്റിൽ ദുരൂഹതയേറുന്നു..

 

ഒന്നാം സമ്മാനം 3300 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള, 7 മുറികളും 6 ബാത്ത്റൂമുകളുമുള്ള ആഡംബര വീടും 26 സെന്റ് സ്ഥലവും.ഇത്രയും വലിയ സമ്മാനങ്ങൾ കേവലം 1500 രൂപയ്ക്ക് ലഭിക്കുമെന്നായതോടെ ലക്ഷക്കണക്കിന് രൂപയുടെ കൂപ്പണുകളാണ് വിറ്റഴിഞ്ഞത്

കണ്ണൂർ: ഭാര്യയുടെ ചികിത്സയുടെയും കടബാധ്യതയുടെയും പേരിൽ സ്വന്തം വീടും സ്ഥലവും നറുക്കെടുപ്പിന് വെച്ച മുൻ പ്രവാസി ബെന്നി തോമസിന്റെ അറസ്റ്റിൽ ദുരൂഹതയേറുന്നു. കൃത്യം നറുക്കെടുപ്പ് നടക്കേണ്ട ദിവസം തന്നെ പോലീസ് എത്തിയതും അറസ്റ്റ് നടന്നതും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന ആരോപണം നാട്ടുകാർക്കിടയിൽ ശക്തമാണ്.1500 രൂപയുടെ കൂപ്പൺ എടുക്കുന്നവർക്ക് അവിശ്വസനീയമായ സമ്മാനങ്ങളാണ് ബെന്നി വാഗ്ദാനം ചെയ്തിരുന്നത്.ഒന്നാം സമ്മാനം 3300 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള, 7 മുറികളും 6 ബാത്ത്റൂമുകളുമുള്ള ആഡംബര വീടും 26 സെന്റ് സ്ഥലവും. രണ്ടാം സമ്മാനം ഉപയോഗിച്ച ഥാർ ജീപ്പ്.മൂന്നാം സമ്മാനം കാർ.നാലാം സമ്മാനം ബുള്ളറ്റ്.

ഇത്രയും വലിയ സമ്മാനങ്ങൾ കേവലം 1500 രൂപയ്ക്ക് ലഭിക്കുമെന്നായതോടെ ലക്ഷക്കണക്കിന് രൂപയുടെ കൂപ്പണുകളാണ് വിറ്റഴിഞ്ഞത്. 80 ശതമാനം കൂപ്പണുകൾ വിറ്റുതീർന്നാൽ ഉടൻ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം.

ശനിയാഴ്ച നറുക്കെടുപ്പ് നടത്താൻ നിശ്ചയിച്ചിരിക്കെ, തലേന്ന് രാവിലെ തന്നെ പോലീസ് സ്ഥലത്തെത്തി ബെന്നിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ലോട്ടറി വകുപ്പിന്റെ പരാതിയിലാണ് നടപടിയെന്ന് പറയുമ്പോഴും ഇതിന് പിന്നിൽ ബെന്നിയുടെ തന്നെ കുബുദ്ധിയാണെന്നാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന വിമർശനം.

മാത്രമല്ല പ്രാദേശിക ചാനലുകൾ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ പരസ്യം ചെയ്താണ് ബെന്നി ടിക്കറ്റുകൾ വിൽപ്പന നടത്തിയത്. ഈ പരസ്യങ്ങൾ ലോട്ടറി വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്നതിൽ ദുരൂഹത ഉണെന്നാണ് ടിക്കറ്റ് എടുത്തവർ പറയുന്നത്. ഇതോടൊപ്പം ചേർത്ത് പറയേണ്ട പ്രധാന സംഭവം ഇന്ന് നാട്ടിൻപുറങ്ങളിൽ ക്ലബ്, ആരാധനാലയ കമ്മറ്റികൾ എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായി സമാന രീതിയിലുള്ള ടിക്കറ്റുകളും മാസ പിരിവുകളു നടത്തുന്നുണ്ട്. രസകരമായ കാര്യം ഇവയെല്ലാം പരസ്യമായി ചെയ്യുന്നു എന്നതാണ്. എന്നിട്ടും ലോട്ടറി വകുപ്പ് ബെന്നിയെ മാത്രം പൂട്ടിയതിലാണ് ദുരൂഹത ഉയരുന്നത്.

കൂപ്പൺ വിറ്റുകിട്ടിയ തുക കൊണ്ട് ബെന്നിയുടെ കടബാധ്യതകൾ തീർക്കാനും ചികിത്സയ്ക്കുള്ള തുക കണ്ടെത്താനും സാധിച്ചു. കൂടാതെ നല്ലൊരു തുക മിച്ചം വരികയും ചെയ്തു.അറസ്റ്റ് നടന്നതോടെ നറുക്കെടുപ്പ് മുടങ്ങിയിരിക്കുകയൊന്ന്. ഇതോടെ വാഗ്ദാനം ചെയ്ത ആഡംബര വീടും സ്ഥലവും വാഹനങ്ങളും ബെന്നിയുടെ കൈവശം തന്നെ സുരക്ഷിതമായി നിന്നു.പണം നൽകിയവർ ചോദിച്ചാൽ പോലീസ് സമ്മതിച്ചില്ലെന്നും അറസ്റ്റ് ചെയ്തെന്നും പറഞ്ഞ് ന്യായീകരിക്കാം. മാനുഷിക പരിഗണന ലഭിക്കുന്നതോടെ ആളുകൾ അധികം ബഹളമുണ്ടാക്കില്ലെന്നും ബെന്നി കണക്കുകൂട്ടിയിരിക്കുമെന്നാണ് ആരോപണം.

കേവലം 1500 രൂപ നഷ്ടപ്പെട്ട ഒരാൾ ഈ തുകയ്ക്ക് വേണ്ടി ദൂരസ്ഥലങ്ങളിൽ നിന്ന് കേസ് നടത്താൻ വരില്ലെന്ന വിശ്വാസമാണ് ഇത്തരമൊരമൊരു സുരക്ഷിത രക്ഷപ്പെടൽ പദ്ധതി നടപ്പാക്കാൻ ബെന്നിക്ക് പ്രേരണയായതെന്ന് പറയപ്പെടുന്നു. മിച്ചം വന്ന പണത്തിൽ നിന്നും കുറഞ്ഞ തുക ചെലവാക്കി കേസ് നടത്താമെന്നും അയാൾ കരുതിയിട്ടുണ്ടാകാമെന്നും പണം നഷ്ടമായവർ കരുതുന്നു.

മാസങ്ങളോളം കൂപ്പൺ വിൽപന നടന്നിട്ടും തടയാത്ത പോലീസ്, നറുക്കെടുപ്പിന് തൊട്ടുമുമ്പ് മാത്രം ഉണർന്നു പ്രവർത്തിച്ചത് ആരെ സഹായിക്കാനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ചികിത്സയുടെ പേരിൽ സഹതാപം പിടിച്ചുപറ്റി ജനങ്ങളെ പറ്റിച്ച് സ്വത്തും പണവും ഒരുപോലെ സ്വന്തമാക്കിയ ബെന്നിയുടെ നീക്കത്തിൽ വഞ്ചിക്കപ്പെട്ടത് 1500 രൂപ നൽകി കൂപ്പൺ എടുത്ത സാധാരണക്കാരാണ്. വിഷയത്തിൽ പൊലിസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.