പവര്‍ക്കട്ടുകൊണ്ട് പൊറുതിമുട്ടി ജനം, മന്ത്രിയായി സണ്ണി ജോസഫ് പൂര്‍ണ പരാജയം, ഭരണം മാറിയത് അറിയുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയ

സംസ്ഥാനത്ത് രാത്രിയും പകലും എന്ന ഭേദമില്ലാതെ ഇടവിട്ട് കറന്റ് പോകുന്നത് തുടരുകയാണ്.

 

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം കേരളത്തില്‍ വൈദ്യുതി രൂക്ഷമാണ്. ജൂണിലും ജൂലൈയിലും രാത്രി സമയത്ത് ആവര്‍ത്തിച്ചുള്ള നിയന്ത്രണങ്ങളും അപ്രതീക്ഷിത കറന്റ് കട്ടുകളും ജനജീവിതം താളംതെറ്റിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രിയും പകലും എന്ന ഭേദമില്ലാതെ ഇടവിട്ട് കറന്റ് പോകുന്നത് തുടരുകയാണ്. കൃത്യമായ സമയം അറിയിക്കുന്നില്ല. രാത്രിയില്‍ പലതവണ വൈദ്യുതി മുടങ്ങുന്നത് വിദ്യാര്‍ത്ഥികളെയും വീട്ടമ്മമാരെയും കടുത്ത ബുദ്ധിമുട്ടിലാക്കുന്നു. വൈദ്യുതി മന്ത്രിയായി സണ്ണി ജോസഫ് പൂര്‍ണ പരാജയമാണെന്നും കറന്റ് എത്തിക്കാനോ കരാറുണ്ടാക്കാനോ സമയം അറിയിക്കാനോ സാധിക്കുന്നില്ലെന്നുമാണ് ജനങ്ങളുടെ ആരോപണം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. ജൂണിലും ജൂലൈയിലും രാത്രി സമയത്ത് ആവര്‍ത്തിച്ചുള്ള നിയന്ത്രണങ്ങളും അപ്രതീക്ഷിത കറന്റ് കട്ടുകളും ജനജീവിതം താളംതെറ്റിച്ചിരുന്നു. സെപ്റ്റംബറിലും സ്ഥിതി മാറിയിട്ടില്ല.

ഏറ്റവും വലിയ പരാതി കൃത്യമായ സമയം അറിയിക്കാത്തതാണ്. പലയിടത്തും പകലും രാത്രിയും അപ്രതീക്ഷിതമായി കറന്റ് പോകുന്നു. പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. വീട്ടമ്മമാര്‍ക്ക് അടുക്കള ജോലി, കുട്ടികളുടെ പരിചരണം, വീട്ടുജോലികള്‍ എല്ലാം തടസപ്പെടുന്നു. ആശുപത്രികള്‍, ചെറുകിട കച്ചവടസ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവയും ബുദ്ധിമുട്ടിലാണ്.

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഈ പ്രതിസന്ധിയെ നേരിടുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കറന്റ് ആവശ്യത്തിന് എത്തിക്കാനുള്ള ഫലപ്രദമായ നടപടികള്‍ ഇല്ല. ദീര്‍ഘകാല കരാറുകള്‍ ഏര്‍പ്പെടുത്തി വൈദ്യുതി ഉറപ്പാക്കാനോ, പീക്ക് സമയത്തെ ക്ഷാമം നികത്താന്‍ മതിയായ ക്രമീകരണങ്ങള്‍ ഉണ്ടാക്കാനോ സാധിച്ചിട്ടില്ല. ജനങ്ങള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കി അസൗകര്യം കുറയ്ക്കാനുള്ള സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ കടുത്തതാണ്. ''ഭരണം മാറിയത് അറിയുന്നുണ്ട്'', ''സണ്ണി ജോസഫ് പരാജയം'' തുടങ്ങിയ കമന്റുകള്‍ വ്യാപകം.

കെഎസ്ഇബി അധികൃതര്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറയുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉടനടി പരിഹാരമാകില്ലെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബറിലും പവര്‍ക്കട്ട് തുടരുന്നത് ഭരണത്തിന്റെ കഴിവില്ലായ്മയായാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ വൈദ്യുതി വകുപ്പ് ജനങ്ങളുടെ ദൈനംദിന ജീവിതം സുഗമമാക്കാന്‍ പരാജയപ്പെട്ടു എന്ന ആരോപണം ശക്തമാണ്.

എല്‍ഡിഎഫ് ഭരണകാലത്ത് ഏതാനും ദിവസം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നടങ്കം രംഗത്തുവന്നിരുന്നു. എന്നാല്‍, മാസങ്ങളോളമായുള്ള വൈദ്യുതി നിയന്ത്രണം തുടരുമ്പോഴും യുഡിഎഫ് നേതാക്കള്‍ കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറാകുന്നില്ല.