ഇഡി റെയ്ഡ് സിപിഎമ്മിനെ ഉണര്‍ത്തി, ബിജെപിയുടേയും കേന്ദ്ര ഏജന്‍സിയുടേയും നീക്കം പാളിയോ? സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തില്‍, എല്‍ഡിഎഫ് സജീവമായ സമരരംഗത്തേക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ സിപിഎമ്മിനെയും എല്‍ഡിഎഫിനെയും സമരരംഗത്തിറക്കുന്നതാണ് ഇഡി റെയ്ഡ്. ഇതോടെ കേന്ദ്ര ഏജന്‍സിയുടെ നീക്കം പാളി എന്നാണ് വിലയിരുത്തല്‍.

 

റെയ്ഡ് വാര്‍ത്ത പുറത്തുവന്നതോടെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. തിരുവനന്തപുരത്ത് പിണറായിയുടെ വീടിന് മുന്നില്‍ വലിയ പ്രതിഷേധമാണ് നടന്നത്.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ മകള്‍ വീണ, മരുമകന്‍ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് കേരള രാഷ്ട്രീയത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ സിപിഎമ്മിനെയും എല്‍ഡിഎഫിനെയും സമരരംഗത്തിറക്കുന്നതാണ് ഇഡി റെയ്ഡ്. ഇതോടെ കേന്ദ്ര ഏജന്‍സിയുടെ നീക്കം പാളി എന്നാണ് വിലയിരുത്തല്‍.

സിഎംആര്‍എല്‍ കമ്പനി 2017 മുതല്‍ 2021 വരെ വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷന്‍സ് എന്ന ഐടി കമ്പനിക്ക് ഏകദേശം 1.72 കോടി രൂപ പണം നല്‍കിയെന്ന കേസിലാണ് റെയ്ഡ്. സേവനങ്ങള്‍ക്ക് പകരമല്ലാത്ത പണമായിരുന്നു ഇതെന്നാണ് പ്രധാന ആരോപണം. കേരള ഹൈക്കോടതി ഈ അന്വേഷണം റദ്ദാക്കാനുള്ള ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് റെയ്ഡ്.

തിരുവനന്തപുരത്തെ പിണറായിയുടെ വാടക വീട്, കണ്ണൂരിലെ വീട്, റിയാസിന്റെ വീട് തുടങ്ങിയവ ഉള്‍പ്പെടെ വ്യാപക റെയ്ഡ് നടത്തി. ഇതോടെ, സംസ്ഥാനമാകെ സിപിഎം അണികളും നേതാക്കളും പ്രതിഷേധവുമായി രംഗത്തിറങ്ങി.

റെയ്ഡ് വാര്‍ത്ത പുറത്തുവന്നതോടെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. തിരുവനന്തപുരത്ത് പിണറായിയുടെ വീടിന് മുന്നില്‍ വലിയ പ്രതിഷേധമാണ് നടന്നത്.  സിപിഎം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ധര്‍ണ്ണ നടത്തി. 

സംസ്ഥാനത്തെ 14 ജില്ലകളിലും പ്രതിഷേധം പ്രഖ്യാപിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ന്യൂഡല്‍ഹിയിലും പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സിപിഎമ്മിനുള്ളില്‍ ഉണ്ടായിരുന്ന നിരാശയും അണികളിലെ അസ്വാരസ്യവും മറികടക്കാന്‍ പ്രാപ്തമാക്കുന്ന സംഭവമാണ് ഇഡി റെയ്ഡ്.

സിപിഎം ആരോപിക്കുന്നത് ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നു എന്നാണ്. കേരളത്തില്‍ യുഡിഎഫ് ഭരണം വന്നതിന് ശേഷം ഉണ്ടായ റെയ്ഡ് കൂടുതല്‍ സംശയം ഉയര്‍ത്തുന്നു.

കേന്ദ്ര ഏജന്‍സികളുടെ നീക്കം പലപ്പോഴും പൊളിറ്റിക്കല്‍ അജണ്ടയായി ആയി മാറുന്നുവെന്ന വിമര്‍ശനം ദേശീയതലത്തില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. റെയ്ഡ് സിപിഎമ്മിനെ തെരുവിലിറക്കി.

നിലവിലെ യുഡിഎഫ് സര്‍ക്കാരിന് ഈ സംഭവം ഇരുതലമൂര്‍ച്ചയുള്ള വാളാണ്. ഒരു വശത്ത് സിപിഎമ്മിന്റെ പ്രതിഷേധം ഭരണത്തിന് സമ്മര്‍ദ്ദം ചെലുത്തും. മറുവശത്ത്, കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ടെന്ന ആരോപണം യുഡിഎഫിന്റെ ഐക്യത്തെയും ബാധിക്കാം.