കഞ്ഞി ഹട്ടിലെ കുടിവെള്ളം ശുദ്ധമാണോ? പരിശോധനയില്ലാതെ വിളമ്പുന്നത് മലിനജലമെന്ന് സംശയം; നഗരസഭയുടെ ഒത്തുകളിക്കെതിരെ പ്രതിഷേധം

തൃച്ചംബരത്തെ കഞ്ഞി ഹട്ട് റസ്റ്ററൻ്റിലെ മലിനജല പ്രശ്നത്തിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധന പ്രഹസനമാകുന്നുവെന്ന് ആക്ഷേപം. ജനങ്ങളുടെ ആരോഗ്യത്തേക്കാൾ സ്ഥാപനത്തിൻ്റെ ലാഭത്തിന് ഉദ്യോഗസ്ഥർ മുൻഗണന നൽകുന്നതായാണ് നാട്ടുകാരുടെ പരാതി.

 

തളിപ്പറമ്പ്: തൃച്ചംബരത്തെ കഞ്ഞി ഹട്ട് റസ്റ്ററൻ്റിലെ മലിനജല പ്രശ്നത്തിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധന പ്രഹസനമാകുന്നുവെന്ന് ആക്ഷേപം. ജനങ്ങളുടെ ആരോഗ്യത്തേക്കാൾ സ്ഥാപനത്തിൻ്റെ ലാഭത്തിന് ഉദ്യോഗസ്ഥർ മുൻഗണന നൽകുന്നതായാണ് നാട്ടുകാരുടെ പരാതി. പരിശോധനാ വേളയിൽ റസ്റ്ററൻ്റിലെ കുടിവെള്ള സ്രോതസ്സ് ശുദ്ധമാണോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ തന്നെ സംശയം പ്രകടിപ്പിച്ചു എന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇതുവരെ വെള്ളം പരിശോധിച്ചിട്ടില്ലെന്ന് ഉടമകൾ സമ്മതിച്ചതോടെ, വൻ ആരോഗ്യ ഭീഷണിയാണ് പുറത്തുവരുന്നത്. ഉടൻ പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചതല്ലാതെ സ്ഥാപനം അടച്ചുപൂട്ടാൻ അധികൃതർ മുതിർന്നിട്ടില്ല.

ലൈസൻസ് നൽകുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകൾ അത്യന്തം ലാഘവത്തോടെയായിരുന്നു എന്ന ആക്ഷേപം ശരിവെക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലിനജല ടാങ്കിൻ്റെ പ്രതലം (അടിഭാഗം) മാത്രമാണ് കോൺക്രീറ്റ് ചെയ്തതെന്നും പാർശ്വഭാഗങ്ങൾ വഴിയാകാം മലിനജലം കിണറ്റിലേക്ക് ഒഴുകുന്നതെന്നും ഉടമകൾ തന്നെ ജനപ്രതിനിധികളോട് തുറന്നു സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിൽ അശാസ്ത്രീയമായി നിർമ്മിച്ച ടാങ്കിന് എങ്ങനെ പ്രവർത്തനാനുമതി ലഭിച്ചു എന്നത് ദുരൂഹമാണ്. കൂടാതെ, അടുക്കളയിൽ പാചകം ചെയ്യുന്ന സ്ഥലത്ത് തന്നെ തുറന്ന കുഴിയിൽ മലിനജലം ശേഖരിച്ചുവെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഉദ്യോഗസ്ഥർ മൗനം പാലിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സാധാരണ ഇത്തരം നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാറുള്ള സ്ഥാനത്താണ് ഇവിടെ മൃദുസമീപനം സ്വീകരിക്കുന്നത്.

പ്രമുഖർക്ക് കഞ്ഞി വിളമ്പി ഉദ്ഘാടനം നടത്തിയാൽ എന്തു നിയമലംഘനവും നടത്താമെന്ന ധാർഷ്ട്യമാണ് സ്ഥാപന നടത്തിപ്പുകാർക്കെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ഥാപനം അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയാണെന്നും ആക്ഷേപമുണ്ട്. "കിണറ്റിലേക്ക് മലിനജലം കലർന്നാലും പകരം ഞങ്ങൾ വെള്ളം നൽകുന്നുണ്ടല്ലോ" എന്ന വിചിത്രമായ നിലപാടാണ് ഉടമകൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ സ്വീകരിച്ചത്.  അവധി സമയത്ത് പരിഹാരമുണ്ടാക്കാം എന്ന ഉടമകളുടെ വാഗ്ദാനം അധികൃതർ നിശബ്ദം അംഗീകരിച്ചത് ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്നതിന് തുല്യമാണെന്ന് കോട്ടക്കുന്ന് നിവാസികൾ പറയുന്നു. ഉദ്യോഗസ്ഥരുടെ ഈ നിസ്സംഗതയ്ക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയരാനാണ് സാധ്യത.

Also Read; നാട്ടുകാരുടെ കഞ്ഞി കുടി മുട്ടിച്ച് തളിപ്പറമ്പ് തൃച്ചംബരത്തെ 'കഞ്ഞി ഹട്ട് '