എത്ര കണ്ടിട്ടും പഠിക്കാതെ സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, ധാര്‍ഷ്ട്യം കൈവിടുന്നില്ല, വിമര്‍ശിക്കുന്നവര്‍ ഫേക്കുകളാണെന്ന് പ്രതികരണം, ഇനിയെന്ന് തിരുത്തുമെന്ന് അണികള്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷവും ധാര്‍ഷ്ട്യവും ന്യായീകരണവും കൈവിടാതെ സിപിഎം ജില്ലാകമ്മറ്റി.

 

കണ്ണൂര്‍ ജില്ലയിലുണ്ടായ സമാനതകളില്ലാത്ത തോല്‍വി ഏറ്റെടുത്ത് രാജിവെക്കണമെന്ന അണികളുടെ ആവശ്യം ശക്തമാകുന്നതിനിടെ വീണ്ടും തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് രംഗത്തെത്തി.

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷവും ധാര്‍ഷ്ട്യവും ന്യായീകരണവും കൈവിടാതെ സിപിഎം കണ്ണൂര്‍ ജില്ലാകമ്മറ്റി. ജില്ലയിലുണ്ടായ സമാനതകളില്ലാത്ത തോല്‍വി ഏറ്റെടുത്ത് രാജിവെക്കണമെന്ന അണികളുടെ ആവശ്യം ശക്തമാകുന്നതിനിടെ വീണ്ടും തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് രംഗത്തെത്തി.

സിപിഎമ്മിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നത് മറ്റു സംസ്ഥാനങ്ങിലെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്ന ഫേക്ക് ഐഡികളാണെന്നാണ് രാഗേഷിന്റെ കണ്ടെത്തല്‍. മാത്രമല്ല, ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന മുന്നറിയിപ്പും ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയിട്ടുണ്ട്.

ജില്ലാ കമ്മറ്റിയുടെ തെറ്റായ തീരുമാനം മൂലമാണ് തളിപ്പറമ്പിലും പയ്യന്നൂരിലും പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങിയത്. മറ്റു മണ്ഡലങ്ങളിലെ വോട്ട് കുത്തനെ കുറയുകയും ചെയ്തു. എന്നാല്‍, ഇക്കാര്യം സമ്മതിക്കുകയോ തിരുത്തല്‍ വരുത്തുകയോ ചെയ്യാതെ പാര്‍ട്ടി അണികളേയും അനുഭാവികളേയും ഫേക്കുകളാക്കാനുള്ള ശ്രമം കൂടുതല്‍ തിരിച്ചടിക്കാണ് ഇടയാക്കുക. ഇതിനകംതന്നെ രാഗേഷിനെതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു.

കെകെ രാഗേഷും ഗോവിന്ദനും മാറി നിന്നാല്‍ സിപിഎം പാര്‍ട്ടി രക്ഷപെടും, ന്യായീകരണം നല്‍കാതെ മാറി നില്‍ക്കുക, നല്ല നേതൃത്വം കൊണ്ടുവന്നാല്‍ അണികള്‍ കൂടെയുണ്ടാകും, തുടങ്ങി ഒട്ടേറെ കമന്റുകളാണ് രാഗേഷിന്റെ പോസ്റ്റിലുള്ളത്. അണികളുടെ ഐഡികള്‍ പോലും വ്യക്തമാകാതെ ഫേക്ക് ആണെന്ന് പറഞ്ഞ് കൈകഴുകിയാല്‍ തെറ്റുതിരുത്തല്‍ നടക്കില്ലെന്നും നടപടിയെടുത്ത് പാര്‍ട്ടി തിരിച്ചുവരികയാണ് വേണ്ടതെന്നും അനുഭാവികള്‍ ചൂണ്ടിക്കാട്ടുന്നു.