വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ പുതുതായി എത്തിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കുടുംബക്കാര്‍ക്ക് സബ്‌സിഡി വാങ്ങിക്കൊടുത്ത ഉദ്യോഗസ്ഥന്‍, നരേഷ് പാല്‍ ഗാങ്വാറിന്റെ നിയമനം ഒരു പ്രഹസനം

റ്റ് ചോദ്യ പേപ്പര്‍ ലീക്ക് വിവാദത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ കേന്ദ്രസര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റിയപ്പോള്‍, പകരം വന്നത് വിവാദ നിഴലിലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍.

 

ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ കുടുംബം ഇത്തരം വന്‍തുക സബ്സിഡിയിലൂടെ നേടിയത് സാധാരണ കര്‍ഷകരുടെ പദ്ധതികള്‍ക്ക് ലഭിക്കേണ്ട വിഭവങ്ങളുടെ ദുരുപയോഗമായാണ് വിലയിരുത്തുന്നത്.

ന്യൂഡല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ലീക്ക് വിവാദത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ കേന്ദ്രസര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റിയപ്പോള്‍, പകരം വന്നത് വിവാദ നിഴലിലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍.

1994 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഉദ്യോഗസ്ഥനായ നരേഷ് പാല്‍ ഗാങ്വാര്‍ ആണ് പുതിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കിടയില്‍ ഉത്തരവാദിത്തത്തിന്റെയും സുതാര്യതയുടെയും മുഖമുദ്രയോടെ നിയമനം നടത്തിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍, യഥാര്‍ത്ഥത്തില്‍ വലിയ അഴിമതി ആരോപണത്തിന് വിധേയനായ വ്യക്തിയേയാണ് നിയമിച്ചിരിക്കുന്നത്.

നരേഷ് പാല്‍ ഗാങ്വാറിന്റെ അമ്മ ബിന്ദുമതി, ഭാര്യ, മകന്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1.16 കോടി രൂപയിലധികം സബ്സിഡി കൈപ്പറ്റിയിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ്പദ്ധതിയിലൂടെ വാണിജ്യ കൃഷിയെ (പ്രത്യേകിച്ച് വെള്ളരിക്ക) പ്രോത്സാഹിപ്പിക്കാനെന്ന പേരിലാണ് ഈ തുക അനുവദിച്ചത്. രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലെ കുടുംബ ഭൂമിയിലെ പദ്ധതികള്‍ക്കായിരുന്നു ഭൂരിഭാഗവും.

ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ കുടുംബം ഇത്തരം വന്‍തുക സബ്സിഡിയിലൂടെ നേടിയത് സാധാരണ കര്‍ഷകരുടെ പദ്ധതികള്‍ക്ക് ലഭിക്കേണ്ട വിഭവങ്ങളുടെ ദുരുപയോഗമായാണ് വിലയിരുത്തുന്നത്. പദ്ധതിയുടെ ലക്ഷ്യം ചെറുകിട കര്‍ഷകരെ സഹായിക്കലാണെന്നിരിക്കെ, ഒരു ഉദ്യോഗസ്ഥ കുടുംബം ഇത്രയധികം തുക സ്വന്തമാക്കുന്നത് സംശയാസ്പദമാണ്. ഓരോ അംഗവും വ്യത്യസ്ത പദ്ധതികള്‍ക്ക് അപേക്ഷിച്ച് പരിധിക്കുള്ളില്‍ നിന്ന് തുക ലഭ്യമാക്കിയെന്നാണ് വിശദീകരണം.

NEET, NET തുടങ്ങിയ പരീക്ഷകളിലെ തട്ടിപ്പുകളും ചോദ്യപേപ്പര്‍ ലീക്കുകളും രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തെ പ്രതിഷേധത്തിലാഴ്ത്തിയ സാഹചര്യത്തിലാണ് പുതിയ നിയമനം. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, സ്വന്തം കുടുംബത്തിന് സര്‍ക്കാര്‍ പണം 'കൃഷി' ചെയ്ത ഒരാളെ ഉന്നതവിദ്യാഭ്യാസത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിപ്പിക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു. പവന്‍ ഖേര പോലുള്ള നേതാക്കള്‍ അഴിമതി ആരോപണം ഉയര്‍ത്തി. ഗാങ്വാര്‍ തന്റെ ആസ്തി പ്രഖ്യാപനത്തില്‍ ഭൂമി പരാമര്‍ശിച്ചിട്ടുണ്ടെന്നും, കുടുംബാംഗങ്ങള്‍ ആശ്രിതരല്ലെന്നുമുള്ള വിശദീകരണങ്ങള്‍ വരുന്നുണ്ട്. എന്നാല്‍, ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നില്ല.

ഈ നിയമനം ഒറ്റപ്പെട്ട സംഭവമല്ല. ഭരണകൂടത്തിന്റെ പല തലങ്ങളിലും സ്വന്തം ആളുകളെ സംരക്ഷിക്കുന്ന, വിവാദങ്ങളെ അവഗണിക്കുന്ന ഒരു മനോഭാവം കാണാം. വിദ്യാഭ്യാസ മേഖലയില്‍ സുതാര്യത ആവശ്യമുള്ള സമയത്ത്, ഒരു വിവാദ ഉദ്യോഗസ്ഥനെ നിയമിക്കുന്നത് വിശ്വാസവീഴ്ചയാണ്. പരീക്ഷകളുടെ സമഗ്രതയും വിദ്യാര്‍ത്ഥികളുടെ ഭാവിയും സംരക്ഷിക്കേണ്ട ചുമതലയുള്ള സ്ഥാനത്തേക്ക് ഇത്തരമൊരു നിയമനം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും ഭരണത്തിന്റെ വിശ്വാസ്യതയെയും ബാധിക്കും.