സുധാകരന്റെ അണികള്‍ കാലുവാരുമോ? സണ്ണി ജോസഫിനെ തോല്‍പ്പിക്കാന്‍ സാധ്യത, മോഹനനും ജയം എളുപ്പമാകില്ല

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന് സീറ്റ് നല്‍കാന്‍ ഹൈക്കമാന്‍ഡ് വിസമ്മതിച്ചതോടെ കോണ്‍ഗ്രസിന്റെ ആഭ്യന്തര കലഹം രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്.

 

ഹൈക്കമാന്‍ഡിന്റെ തീരുമാനപ്രകാരം എംപിമാര്‍ നിയമസഭയില്‍ മത്സരിക്കരുതെന്ന നിലപാട് സുധാകരന്‍ ലംഘിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ അണികള്‍ പരസ്യമായി രംഗത്തിറങ്ങും.

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന് സീറ്റ് നല്‍കാന്‍ ഹൈക്കമാന്‍ഡ് വിസമ്മതിച്ചതോടെ കോണ്‍ഗ്രസിന്റെ ആഭ്യന്തര കലഹം രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. തത്കാലം വിമത നീക്കത്തില്‍നിന്നും സുധാകരന്‍ പിന്മാറിയെങ്കിലും കണ്ണൂരിലെ പല മണ്ഡലങ്ങളിലും ഇതിന്റെ അലയൊലിയുണ്ടാകും.

ഹൈക്കമാന്‍ഡിന്റെ തീരുമാനപ്രകാരം എംപിമാര്‍ നിയമസഭയില്‍ മത്സരിക്കരുതെന്ന നിലപാട് സുധാകരന്‍ ലംഘിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ അണികള്‍ പരസ്യമായി രംഗത്തിറങ്ങും. പേരാവൂരില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ നേരിട്ടുള്ള താക്കീതുമായി ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ഒ. മോഹനന്റെ ജയസാധ്യതയും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നു.

കണ്ണൂരിലെ ഡിസിസി ഓഫീസിനു മുന്നിലും തെരുവുകളിലും സുധാകരന്‍ അനുകൂലികളുടെ പ്രതിഷേധം പാര്‍ട്ടിക്കകത്തെ കലഹം വ്യക്തമാക്കുന്നതാണ്. സുധാകരന്‍ തന്നെ മുമ്പ് പിടിച്ചെടുത്ത സീറ്റ് ഇപ്പോള്‍ നിഷേധിക്കപ്പെടുന്നത് അനുവദിക്കാനാകില്ലെന്നാണ് അണികളുടെ നിലപാട്.

സുധാകരന്‍ വിഭാഗത്തിന്റെ ഏറ്റവും ശക്തമായ പ്രതികരണം പേരാവൂര്‍ മണ്ഡലത്തിലാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇവിടെ നിന്നാണ് മത്സരിക്കുന്നത്. സുധാകരന്‍ അനുകൂലികള്‍ സണ്ണി ജോസഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ക്ക് മുകളില്‍ 'കെഎസ് ബ്രിഗേഡ്' എന്ന പേരില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചു. നന്ദിയില്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ... തിരിച്ചടി നേരിടേണ്ടി വരും. ശ്രീ കെ. സുധാകരന് അഭിവാദ്യങ്ങള്‍ തുടങ്ങിയ വാചകങ്ങളും ഉണ്ടായിരുന്നു. കൊട്ടിയൂര്‍, ചുങ്കക്കുന്ന്, അമ്പായത്തോട് തുടങ്ങിയ പ്രദേശങ്ങളില്‍ എട്ടോളം ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ടു. സണ്ണി ജോസഫിന്റെ മുഖം മറച്ച് സുധാകരന്റെ ചിത്രങ്ങള്‍ ഒട്ടിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചാരണം രൂക്ഷമാണ്. സുധാകരന് സീറ്റില്ലെങ്കില്‍ സണ്ണി ജോസഫിന് വോട്ട് നല്‍കില്ല... അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കരുത് എന്നാണ് ആഹ്വാനം. നട്ടു നനച്ചു വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്തതിന്റെ തിരിച്ചടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി.ഒ. മോഹനനും സാഹചര്യം പ്രതികൂലമാണ്. സുധാകരന്‍ വിഭാഗം പൂര്‍ണ്ണമായി സഹകരിക്കാത്ത പക്ഷം ക്യാമ്പെയ്ന്‍ ദുര്‍ബലമാകും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി ശക്തനാണ്. തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച അദ്ദേഹത്തിന് ഒരിക്കല്‍ക്കൂടി നിയമസഭയിലെത്താന്‍ സുധാകരന്‍ അനുകൂലികള്‍ സഹായിച്ചാലും അത്ഭുതപ്പെടാനില്ല.

സുധാകരന്‍ വിഷയത്തിലെ തര്‍ക്കം കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന്റെ ഐക്യം തകര്‍ത്തു. സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുന്നത് ബിജെപി നേതാക്കള്‍ പോലും സ്വാഗതം ചെയ്യുന്ന സാഹചര്യമുണ്ട്. ഇരിക്കൂര്‍, ധര്‍മ്മടം തുടങ്ങിയ മണ്ഡലത്തിലും വോട്ട് ചോര്‍ച്ച ഉണ്ടാകാം. ഹൈക്കമാന്‍ഡ് അനുനയശ്രമങ്ങള്‍ തുടരുകയാണ്.