പത്തു വര്‍ഷത്തിനിടെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ഇരുനൂറോളം ഇഡി കേസുകള്‍, ശിക്ഷ ലഭിച്ചത് ആകെ 2 കേസുകളില്‍ മാത്രം, വഴങ്ങാത്തവരെ കേസില്‍ കുടുക്കി ബിജെപിയിലെത്തിക്കും
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും അടുപ്പമുള്ളവരുടേയും വീടുകളില്‍ കഴിഞ്ഞദിവസം ഇഡി റെയ്ഡ് നടത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് കേന്ദ്ര ഏജന്‍സികള്‍ രാജ്യമെമ്പാടും രാഷ്ട്രീയ പ്രതിയോഗികകളെ കുടുക്കിയ കേസുകളാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഇഡിയുടെ ഇടപെടല്‍ വളരെ വലിയ തോതില്‍ വര്‍ധിച്ചു. ഇതേതുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു.
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും അടുപ്പമുള്ളവരുടേയും വീടുകളില്‍ കഴിഞ്ഞദിവസം ഇഡി റെയ്ഡ് നടത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് കേന്ദ്ര ഏജന്‍സികള്‍ രാജ്യമെമ്പാടും രാഷ്ട്രീയ പ്രതിയോഗികളെ കുടുക്കിയ കേസുകളാണ്.
2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഇഡിയുടെ ഇടപെടല്‍ വലിയ തോതില്‍ വര്‍ധിച്ചു. ഇതേതുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു.
2025 മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ 193 ഇഡി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ വെറും 2 കേസുകളില്‍ മാത്രമാണ് ശിക്ഷ ലഭിച്ചത്.
ഝാര്‍ഖണ്ഡ് മുന്‍ മന്ത്രിമാരായ ഹരിനാരായണ്‍ റായ് (2017ല്‍ 7 വര്‍ഷം ജയില്‍ ശിക്ഷ), അനോഷ് (2020ല്‍ 7 വര്‍ഷം ജയില്‍ ശിക്ഷ) എന്നിവര്‍ക്ക് ശിക്ഷ ലഭിച്ചു. ഇരുവരും മധു കോഡ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു. മൈനിങ്ങുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷ ലഭിച്ചത്.
കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം തുടങ്ങിയവര്‍ ആരോപിക്കുന്നത്, 95-98 ശതമാനം കേസുകളും എതിര്‍ നേതാക്കള്‍ക്കെതിരെയാണെന്നാണ്.
2014-നു മുമ്പ് ഇഡിയുടെ പ്രവര്‍ത്തനങ്ങള്‍ താരതമ്യേന കുറവായിരുന്നു. എന്നാല്‍ 2014-നു ശേഷം റെയ്ഡുകള്‍, സമന്‍സുകള്‍, അറസ്റ്റുകള്‍ എന്നിവയില്‍ വലിയ വര്‍ധനവുണ്ടായി. ചില എതിര്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേരുമ്പോള്‍ കേസുകള്‍ മരവിപ്പിക്കപ്പെടുകയും ചെയ്തു.
ഇഡിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീം കോടതിയും ഹൈക്കോടതികളും ഒട്ടേറെ തവണ ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഫെഡറല്‍ ഘടന ലംഘിക്കുന്നതായും അധികാരം ദുരുപയോഗം ചെയ്യുന്നതായും വിമര്‍ശനമുയര്‍ന്നു.