റായ്ബറേലി ഉള്‍പ്പെടെ രണ്ട് സീറ്റുകളില്‍ ജയിച്ചാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും രാജിവെച്ചേക്കും, ഇത് നീതികേടെന്ന് ആനി രാജ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും മത്സരിക്കുമെന്ന് അറിയിച്ചതോടെ വയനാട് ജയിച്ചാലും രാജിവെക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും മത്സരിക്കുമെന്ന് അറിയിച്ചതോടെ വയനാട് ജയിച്ചാലും രാജിവെക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇതാദ്യമായി രണ്ടു സീറ്റുകളില്‍ മത്സരിക്കുന്ന രാഹുലിന് റായ്ബറേലിയും വയനാടുപോലെ എളുപ്പം ജയസാധ്യതയുള്ള മണ്ഡലമാണ്. റായ്ബറേലിയിലും വയനാട്ടിലും ജയിച്ചാല്‍ കോണ്‍ഗ്രസിന്റെ പ്രധാന പരിഗണന റായ്ബറേലിക്കായിരിക്കും. റായ്ബറേലിയോട് വൈകാരികമായുള്ള അടുപ്പമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു.

മുന്‍ തെരഞ്ഞെടുപ്പില്‍ മൂന്നരലക്ഷത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച അമേഠിയില്‍ നിന്നും സ്മൃതി ഇറാനിയെ ഭയന്നാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നത് എന്ന ബിജെപി ആരോപണം ശക്തമായിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ഇത്തവണ മണ്ഡലംതന്നെ ഉപേക്ഷിച്ചാണ് രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത്.

വയനാട്ടില്‍ രാഹുലിന്റെ വിജയം ഏറെക്കുറെ ഉറപ്പാണ്. റായ്ബറേലിയും കോണ്‍ഗ്രസിന്റെ കോട്ടയായാണ് അറിയപ്പെടുന്നത്. സോണിയാ ഗാന്ധി തുടര്‍ച്ചയായി നാലു തവണ ജയിച്ച ഇവിടെനിന്നും ഇത്തവണ അവര്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് രാഹുലിന് നറുക്കുവീഴുന്നത്. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും രാഹുല്‍ അമേഠി കൈവിട്ടതോടെ റായ്ബറേലി നല്‍കുകയായിരുന്നു.

റായ്ബറേലിയില്‍ മത്സരിക്കുന്ന വിവരം രാഹുല്‍ മറച്ചുവെച്ചത് വയനാട്ടിലെ വോട്ടര്‍മാരോട് കാട്ടിയ നീതികേടാണെന്ന് സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന ആനി രാജ പറഞ്ഞു. മറ്റൊരു മണ്ഡലത്തില്‍കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നു. അത് മറച്ചുവെച്ചത് വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്തതാണെന്നും ആനി രാജ വ്യക്തമാക്കി.