ഐഷ പോറ്റിയെ കോണ്‍ഗ്രസിലെത്തിച്ചത് കെസി വേണുഗോപാലിന്റെ രഹസ്യനീക്കങ്ങള്‍, ഇരുചെവിയറിയാതെ ചര്‍ച്ചചെയ്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരത്തിനെത്തിച്ചു

മുന്‍ സിപിഎം എംഎല്‍എയായ ഐഷ പോറ്റി കോണ്‍ഗ്രസിലേക്ക് ചേക്കേറിയത് കെ.സി. വേണുഗോപാല്‍ എംപി നടത്തിയ രഹസ്യ നീക്കങ്ങള്‍ക്കൊടുവില്‍. എഐസിസി ജനറല്‍ സെക്രട്ടറിയായ

 

തിരുവനന്തപുരം: മുന്‍ സിപിഎം എംഎല്‍എയായ ഐഷ പോറ്റി കോണ്‍ഗ്രസിലേക്ക് ചേക്കേറിയത് കെ.സി. വേണുഗോപാല്‍ എംപി നടത്തിയ രഹസ്യ നീക്കങ്ങള്‍ക്കൊടുവില്‍. എഐസിസി ജനറല്‍ സെക്രട്ടറിയായ വേണുഗോപാല്‍, ഒരു വിവരം പോലും പുറത്തറിയാതെ അതീവ രഹസ്യമായി നടത്തിയ ചര്‍ച്ചകളിലൂടെയാണ് ഐഷയെ യുഡിഎഫ് ക്യാമ്പിലേക്ക് എത്തിച്ചത്. ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.

ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ ഐഷ പോറ്റി പങ്കെടുത്തത് ആദ്യ സൂചനയായിരുന്നു. പിന്നീട് വയനാട്ടിലെ ലക്ഷ്യ 2026 നേതൃത്വ ക്യാമ്പില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുകയുമായിരുന്നു. എല്ലാവരുടെയും അനുമതിയോടെ ഹൈക്കമാന്‍ഡിന്റെ അനുവാദം നേടിയാണ് അവരെ കോണ്‍ഗ്രസ് വേദിയിലെത്തിച്ചത്. 

തിരുവനന്തപുരത്തെ രാപ്പകല്‍ സമരവേദിയില്‍ ഐഷ പോറ്റി എത്തുന്ന വിവരം മാധ്യമങ്ങള്‍പോലും അറിഞ്ഞില്ല. മാസങ്ങള്‍ക്ക് മുന്‍പ് ഐഷ പോറ്റി കോണ്‍ഗ്രസിലേക്ക് വരുന്ന വിവരം മാധ്യമങ്ങളിലൂടെ മുന്‍കൂട്ടി പുറത്തുവന്നതോടെ ചില ചര്‍ച്ചകള്‍ മന്ദഗതിയിലാക്കി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അവരെ എത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന വേണുഗോപാലിന്റെ നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു.

ഐഷ പോറ്റിയുടെ വരവ് 2026 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. കൊട്ടാരക്കര മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള ഐഷയെ ഉപയോഗിച്ച് എല്‍ഡിഎഫിനെതിരെ ജയിച്ചുകയറാമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ വേണുഗോപാലിന്റെ നീക്കം കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.