കരുത്തുറ്റ കാറായിരുന്നിട്ടും ജീവന്‍ നഷ്ടമായി, പിന്‍ സീറ്റിലിരുന്നാലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായി ഇടണം, ഷൈന്‍ ടോമിന്റെ അപകടം കാര്‍ യാത്രികരോട് പറയുന്നത്

നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

 

തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈന്‍ ഷൂട്ടിങ്ങില്‍ പങ്കെടുത്തിരുന്നു. തുടര്‍ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഷൈനിന്റെ പിതാവ് ചാക്കോയാണ് അപകടത്തില്‍ മരിച്ചത്.

ഷൈനും മാതാപിതാക്കളും സഹോദരനുമായിരുന്നു കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലായിരുന്നു ചാക്കോ ഇരുന്നതെന്ന് ഡ്രൈവര്‍ അനീഷ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഡൈവര്‍ സീറ്റില്‍ തലയടിച്ചുണ്ടായ പരിക്കാണ് ചാക്കോയുടെ മരണകാരണം എന്നാണ് വിവരം. 

പെട്ടന്നുള്ള ലോറിയുടെ ട്രാക്ക് മാറ്റമാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. പിറകെവന്ന ഒരു മലയാളി കുടുംബത്തിന്റെ കാറിലാണ് ഞങ്ങളെ ആശുപത്രിയിലെത്തിച്ചത്. കൊച്ചിയില്‍ നിന്നും രാത്രി പതിനൊന്നുമണിക്ക് പുറപ്പെട്ടതാണ്. ഷൈന്‍ ചേട്ടന്‍ തന്നെ പറഞ്ഞിട്ട് തുടര്‍ ചികിത്സയ്ക്കു വേണ്ടിയാണ് ബെംഗളൂരുവിലേക്കു വന്നത്. വളരെ പെട്ടന്നുള്ള യാത്രയേ അല്ലായിരുന്നു. ഇടയ്ക്കിടയ്ക്ക് നിര്‍ത്തി നിര്‍ത്തിയാണ് വന്നത്. ആദ്യമായാണ് ഇങ്ങനെയൊരു അപകടം സംഭവിക്കുന്നതെന്നും ഡ്രൈവര്‍ വ്യക്തമാക്കി.

ലോറിയുടെ അടുത്തെത്തി ക്രോസ് ചെയ്യാനായി നില്‍ക്കുമ്പോള്‍ ലോറി വലതു വശത്തുനിന്ന് ഇടത്തേക്ക് ക്രോസ് ചെയ്തു കയറി. പുലര്‍ച്ചെയാണ്, ഹൈവേയാണ്. 80 കിലോമീറ്റര്‍ വേഗതയിലാണ് ഞങ്ങളുടെ വണ്ടി സഞ്ചരിച്ചിരുന്നത്. ആ സ്പീഡില്‍ വണ്ടി നിയന്ത്രിക്കാന്‍ സാധിച്ചില്ല. ലോറിയുടെ പുറകില്‍ പോയി കാറിടിച്ചു. 

സേലം ധര്‍മപുരി ഹൊസൂര്‍ ബെംഗളൂരു ദേശീയപാതയില്‍ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഷൈനിന്റെ വാഹനവും അപകടത്തില്‍പെട്ടത്. ധര്‍മപുരിക്ക്  അടുത്ത് പാലക്കോട് പ്രദേശത്തെ പറയൂരിലായിരുന്നു അപകടം. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈന്‍ ഷൂട്ടിങ്ങില്‍ പങ്കെടുത്തിരുന്നു. തുടര്‍ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. ഷൈനിന്റെ അമ്മയുടെ ഇടുപ്പിനു പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്റ്റന്റിനും കൈകള്‍ക്ക് പരിക്കുണ്ട്.

യാത്രയില്‍ കാണിക്കുന്ന പല ശ്രദ്ധക്കുറവും അപകടത്തിന് ഇടയാക്കുന്നുണ്ടെന്നാണ് മുരളി തുമ്മാരുകുടി പറയുന്നത്. രാത്രി യാത്ര, സീറ്റ് ബെല്‍റ്റ് ഇടാതുള്ള യാത്ര, കുട്ടികളെ മടിയില്‍ വക്കുന്നതും മുന്‍സീറ്റില്‍ ഇരുത്തുന്നതും, കുട്ടികള്‍ക്ക് ചൈല്‍ഡ് സേഫ്റ്റി സീറ്റ് ഇല്ലാതിരിക്കുന്നത് ഇവയെല്ലാം അപകടത്തിന് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.