'പരിശോധനയിലെ സ്‌പർശനം അനുരാഗമാണെന്ന് തെറ്റിദ്ധരിച്ച് പ്രണയലേഖനവുമായി എത്തി' ; പ്രണയം നിരസിച്ചതോടെ തളിപ്പറമ്പിലെ ഡോക്ടറെ വട്ടം കറക്കി യുവതി
തന്റെ പ്രണയം നിരസിച്ച ഡോക്ടർക്കെതിരെ പരാതിയുമായി യുവതി. സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കി യുവതിയെ ഉപദേശിച്ച എസ്.ഐക്കെതിരെയും യുവതി രംഗത്തുവന്നു.
സ്റ്റെത സ്‌കോപ്പ് വച്ച് പരിശോധിക്കുന്നതിന് പകരം കൈയിൽ സ്‌പർശിച്ചത് അനുരാഗത്തിന്റെ സൂചനയാണെന്ന് കരുതിയ യുവതി അടുത്ത തവണ ഡോക്‌ടറെ കാണാൻ ഒരു പ്രണയലേഖനവുമായാണ് എത്തിയത്. ഡോക്ടർക്ക് ഇത് നൽകിയപ്പോൾ തമാശയായി കരുതി മുറിയിലുണ്ടായിരുന്ന നേഴ്സിന് വായിക്കാൻ നൽകി യുവതിയെ പറഞ്ഞുവിടുകയും ചെയ്തു. എന്നാൽ യുവതി അവിടം കൊണ്ടും നിർത്തിയില്ല.
തളിപ്പറമ്പ : തന്റെ പ്രണയം നിരസിച്ച ഡോക്ടർക്കെതിരെ പരാതിയുമായി യുവതി. സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കി യുവതിയെ ഉപദേശിച്ച എസ്.ഐക്കെതിരെയും യുവതി രംഗത്തുവന്നു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ജനകീയനായ ഡോക്ടർക്കെതിരെയാണ് ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ പരാതി. രോഗികളെ പരിചരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഡോക്ടറുടെ അടുക്കൽ കുറച്ചുനാളുകൾക്ക് മുമ്പാണ് യുവതി ചികിത്സ തേടിയെത്തിയത്. ചികിത്സയുടെ ഭാഗമായി യുവതിയുടെ കൈയിൽ ഡോക്‌ടർ സപർശിച്ചത് തന്നോടുള്ള പ്രണയമാണെന്ന് തെറ്റിദ്ധരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
സ്റ്റെത സ്‌കോപ്പ് വച്ച് പരിശോധിക്കുന്നതിന് പകരം കൈയിൽ സ്‌പർശിച്ചത് അനുരാഗത്തിന്റെ സൂചനയാണെന്ന് കരുതിയ യുവതി അടുത്ത തവണ ഡോക്‌ടറെ കാണാൻ ഒരു പ്രണയലേഖനവുമായാണ് എത്തിയത്. ഡോക്ടർക്ക് ഇത് നൽകിയപ്പോൾ തമാശയായി കരുതി മുറിയിലുണ്ടായിരുന്ന നേഴ്സിന് വായിക്കാൻ നൽകി യുവതിയെ പറഞ്ഞുവിടുകയും ചെയ്തു. എന്നാൽ യുവതി അവിടം കൊണ്ടും നിർത്തിയില്ല. ആഴ്ചക്ക് രണ്ട് ദിവസമാണ് ഡോക്‌ടർ ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ പരിശോധന നടത്തുന്നത്. ഈ രണ്ട് ദിവസവും യുവതി ഡോക്ടറെ കാണാൻ വരുന്നത് പതിവാക്കി. പ്രണയരോഗിയെ കൊണ്ട് പൊറുതിമുട്ടിയതോടെ ഡോക്ടറും ആശുപത്രി ജീവനക്കാരും യുവതിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. ഡോക്‌ടർ തൻ്റെ അവസ്ഥയും വിശദീകരിച്ചു. ഇതോടെ തൻ്റെ പ്രണയം ഏശിയില്ലെന്ന് കണ്ട യുവതി പ്രതികാരദാഹിയായി മാറി.
ഡോക്ടർ തന്നെ സ്‌പർശിച്ചുവെന്ന് കാണിച്ച് യുവതി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. യുവതിയുടെ പരാതി വായിച്ചപ്പോൾ എസ്.ഐ: ദിനേശൻ കൊതേരിക്ക് അതിൽ അസ്വാഭാവികത തോന്നി. യുവതിയെ വിളിച്ച് സംസാരിച്ചെങ്കിലും പിന്മാറാൻ തയ്യാറായില്ല. ഇതേത്തുടർന്ന് മാതാവിനെ കൂട്ടിവരാൻ നിർദേശിച്ചു. പിന്നീട് യുവതി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഒപ്പം മാതാവ് ഉണ്ടായിരുന്നില്ല. മാതാവിന്റെ ഫോൺ നമ്പർ വാങ്ങി എസ്.ഐ അവരെ വിളിച്ചപ്പോൾ ലഭിച്ച മറുപടി, ഡോക്ടർ ദൈവതുല്യനാണെന്നും അങ്ങനെയൊരാളുടെ മുന്നിൽ തൻ്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിൽക്കാൻ പോലും തനിക്ക് വിഷമമുണ്ടെന്നും പറഞ്ഞു.
യുവതിയുടെ പിതാവിനെ ബന്ധപ്പെടാൻ മാതാവ് നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇതോടെ യുവതി എസ്. ഐക്ക് എതിരായി.
അദ്ദേഹത്തിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. എസ്. ഐയെ എസ്.പി ബന്ധപ്പെട്ടപ്പോൾ മുഴുവൻ കാര്യങ്ങളും വ്യക്തമാക്കി. ഡോക്‌ടർക്ക് നൽകിയ പ്രണയലേഖനത്തിലെ കാര്യങ്ങളടക്കം ശ്രദ്ധയിൽപ്പെടുത്തി. എസ്.പിയുടെ ഭാഗത്ത് നിന്നും തനിക്ക് അനുകൂല നിലപാടല്ലെന്ന് ബോധ്യമായതോടെ യുവതി ഇപ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ്.