കുറുമാത്തൂരില്‍ യുവതി കിണറ്റില്‍ ചാടി മരിച്ചു; രക്ഷിക്കാന്‍ ഒപ്പം ചാടിയ അമ്മ കയറില്‍ പിടിച്ച് നിന്നത് 9 മണിക്കൂറോളം

പുലര്‍ച്ചെ അഞ്ചരയ്ക്കാണ് കിണറ്റില്‍ ചാടിയത്. ഉച്ചക്ക് മൂന്നുമണിവരെ അമ്മ കിണറ്റിലെ കയറില്‍ പിടിച്ച് നിന്നു. പിന്നീടാണ് ഇവരെ രക്ഷപ്പെടുത്തിയത്.

 

മകളെ രക്ഷപ്പെടുത്താനാണ് അമ്മ ചാടിയതെന്നാണ് നിഗമനം

കുറുമാത്തൂര്‍ ചവനപ്പുഴയില്‍ യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി. കര്യാപ്പത്ത് ചിത്രലേഖ (38)ആണ് മരിച്ചത്. ഒപ്പം ചാടിയ അമ്മ ലക്ഷ്മിയെ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ചിത്രലേഖ മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണ്.

പലപ്പോഴായി ആത്മഹത്യാ പ്രവണത കാണിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. മകളെ രക്ഷപ്പെടുത്താനാണ് അമ്മ ചാടിയതെന്നാണ് നിഗമനം. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് കിണറ്റില്‍ ചാടിയത്. ഉച്ചക്ക് മൂന്നുമണിവരെ അമ്മ കിണറ്റിലെ കയറില്‍ പിടിച്ച് നിന്നു. പിന്നീടാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ബന്ധുക്കളും അയല്‍ക്കാരും ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബന്ധുക്കള്‍ നേരിട്ടെത്തി നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കിണറ്റില്‍ കണ്ടെത്തിയത്. ചിത്രലേഖയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.