ഏഴാമത്തെ പ്രസവത്തിനൊടുവിൽ യുവതി മരിച്ച സംഭവം; ഭര്‍ത്താവിനെതിരെ കേസ്
എടക്കഴിയൂര്‍ സ്വദേശിയായ മുഹ്‌സിനയാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്.
തൃശൂര്‍: വീട്ടില്‍ പ്രസവം നടത്തിയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. എടക്കഴിയൂര്‍ സ്വദേശിയായ മുഹ്‌സിനയാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ചാവക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ജനുവരി ആറിനാണ് വീട്ടില്‍ പ്രസവം നടന്നത്. ഈ പ്രസവം മാത്രമാണ് വീട്ടില്‍ വെച്ച് നടത്തിയത് എന്നാണ് ഇതുവരെയുള്ള വിവരം. നേരത്തെ ഇവരുടെ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. കഴിഞ്ഞ ജനുവരി ആറിന് മുഹ്‌സീന വീട്ടില്‍ വെച്ച് ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ജനുവരി 10 ന് കുഞ്ഞ് മരിച്ചു. ഗര്‍ഭകാലത്തോ പ്രസവസമയത്തോ അമ്മയ്ക്കും കുഞ്ഞിനും കുത്തിവെപ്പുകളോ വൈദ്യസഹായമോ ലഭ്യമാക്കിയിരുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
ചാവക്കാട് നഗരത്തിലെ വ്യാജ അക്യുപങ്ചര്‍ ചികില്‍സ നടത്തുന്ന സ്ത്രീയാണ് ഏഴാമത്തെ പ്രസവസമയത്ത് മുഹ്‌സിനിയെ ചികിത്സിച്ചതെന്ന് പറയുന്നു. മുഹ്‌സിനയുടെ ഭര്‍ത്താവും അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണത്രേ. പ്രസവശേഷം മുഹസീനയുടെ ആരോഗ്യനില വഷളായെങ്കിലും മതിയായ ചികിത്സ നല്‍കിയിരുന്നില്ല. തുടര്‍ന്ന് മുഹസിനയുടെ ബന്ധുക്കള്‍ യുവതിയെ ആദ്യം തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.