ട്രാഫിക് പെറ്റിക്കേസുകളിൽ ഈടാക്കിയ പിഴത്തുക തട്ടി ; വനിതാ സിപിഒ ശാന്തി കൃഷ്ണൻ അറസ്റ്റിൽ, ബാങ്ക് രേഖയിൽ തിരിമറികാട്ടി തട്ടിയത് 20 ലക്ഷം രൂപ

ട്രാഫിക് പെറ്റി കേസുകളിൽ ഈടാക്കിയ പിഴത്തുകയിൽ ക്രമക്കേട് നടത്തിയതിന് സസ്‌പെൻഷനിലായ വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശാന്തി കൃഷ്ണൻ അറസ്റ്റിൽ.

 

കൊച്ചി: ട്രാഫിക് പെറ്റി കേസുകളിൽ ഈടാക്കിയ പിഴത്തുകയിൽ ക്രമക്കേട് നടത്തിയതിന് സസ്‌പെൻഷനിലായ വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശാന്തി കൃഷ്ണൻ അറസ്റ്റിൽ. കിടങ്ങൂരിലുളള ബന്ധുവീട്ടിൽ നിന്ന് തിങ്കളാഴ്ച്ച രാത്രിയോടെയാണ് ശാന്തി കൃഷ്ണനെ പൊലീസ് പിടികൂടിയത്. ഹൈക്കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തളളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും ശാന്തി കൃഷ്ണൻ അതിനു തയ്യാറായിരുന്നില്ല.

വഞ്ചന, വ്യാജരേഖയുണ്ടാക്കി പണം തട്ടൽ, സർക്കാർ രേഖകൾ തിരുത്തൽ, അഴിമതി നിരോധന നിയമം തുടങ്ങിയ കുറ്റങ്ങളാണ് വനിതാ പൊലീസ് ഓഫീസർക്കുമേൽ ചുമത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥ നടത്തിയ സാമ്പത്തിക തട്ടിപ്പുകേസ് ആയതിനാൽ കേസ് വിജിലൻസ് കോടതിയാണ് പരിഗണിക്കുന്നത്. വിശദമായി ചോദ്യംചെയ്യുന്നതിന് ഇന്ന് കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.

2018 ജനുവരി മുതൽ 2022 ഡിസംബർ വരെ ഗതാഗത നിയമലംഘനത്തിന് പിഴത്തുകയായി മുവാറ്റുപുഴ പൊലീസ് പിരിച്ചെടുത്ത തുകയിൽ കൃത്രിമം കാണിച്ച് ശാന്തി കൃഷ്ണൻ 20 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ബാങ്കിൽ അടയ്‌ക്കേണ്ട തുക അടയ്ക്കാതെ ട്രഷറി രസീതുകളും വൗച്ചറുകളും തിരുത്തിയും മായ്ച്ചുമാണ് തട്ടിപ്പ് നടത്തിയത്. മറ്റ് അടവുകൾ കഴിഞ്ഞ് പരമാവധി 35,000 രൂപ ശമ്പളത്തുക കയ്യിൽ കിട്ടാവുന്ന ഉദ്യോഗസ്ഥ ഒരുലക്ഷം മുതൽ ഒന്നേകാൽ ലക്ഷം വരെ മാസംതോറും വിവിധ ബാങ്കുകളിലും ചിട്ടി കമ്പനികളിലും അടച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.