എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും ?

എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര്‍ അനുകൂലിച്ചിരുന്നു.

 

വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന്‍ വഴിയാണ് കത്ത് കൈമാറുക. വനിതകള്‍ നേതൃത്വത്തില്‍ വരുമെന്ന ഉറപ്പില്‍, മോഹന്‍ലാലും മമ്മൂട്ടിയുമായി സംസാരിച്ചതിന് ശേഷമാണ് ജഗദീഷിന്റെ തീരുമാനം. സുരേഷ് ഗോപിയുമായും ജഗദീഷ് സംസാരിച്ചിരുന്നു.

വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു. ജഗദീഷ് പിന്‍വാങ്ങുന്നതോടെ എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര്‍ അനുകൂലിച്ചിരുന്നു. നടനും ഗതാഗത മന്ത്രിയുമായ കെ ബി ഗണേഷ്‌കുമാറും ഇതിനെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. സ്ത്രീകള്‍ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ സാമ്പത്തിക അച്ചടക്കത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ ശ്രദ്ധയുണ്ടാകും. സംഘടനയുടെ പണം ധൂര്‍ത്തടിക്കുന്ന കൈകളിലേക്ക് പോകരുത്. നേതൃത്വം വനിതകള്‍ ഏറ്റെടുക്കണം. പ്രധാന പദവികളില്‍ സ്ത്രീകള്‍ വരണം. ഇനിയൊരു മാറ്റം വരട്ടെ എന്നാണ് മോഹന്‍ലാല്‍ ഒഴിയുമ്പോള്‍ പറഞ്ഞത്. 'അമ്മ' എന്ന പേര് അന്വര്‍ത്ഥമാക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.