എന്തുകൊണ്ട് ലാത്തി ചാര്‍ജ് ചെയ്ത് പ്രതിഷേധക്കാരെ അടിച്ചോടിച്ചില്ല ;  ഇ ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് കമ്മീഷണറുടെ ശാസന

സംഭവ ദിവസത്തെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് പൊലീസുകാരെ കമ്മീഷണര്‍ ശാസിച്ചത്.

 

ഉന്നത ഉദ്യോഗസ്ഥരൊന്നും നിര്‍ദ്ദേശം നല്‍കിയില്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി

മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് കമ്മീഷണറുടെ ശാസന. കമ്മീഷണര്‍ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ശാസന. സംഭവ ദിവസത്തെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് പൊലീസുകാരെ കമ്മീഷണര്‍ ശാസിച്ചത്. മുട്ടയെറിയുമ്പോള്‍ പ്രതിക്കൊപ്പം പൊലീസ് ഓടിയതല്ലാതെ തടഞ്ഞില്ലെന്ന് കമ്മീഷണര്‍ കുറ്റപ്പെടുത്തി. എന്തുകൊണ്ട് ലാത്തി ചാര്‍ജ് ചെയ്ത് പ്രതിഷേധക്കാരെ അടിച്ചോടിച്ചില്ലെന്നും കമ്മീഷണര്‍ കാര്‍ത്തിക് ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരൊന്നും നിര്‍ദ്ദേശം നല്‍കിയില്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി. അപ്രതീക്ഷിത ആക്രമണമായിരുന്നുവെന്നും കന്റോമെന്റ് എസി കമ്മീഷണറെ അറിയിച്ചു.

സി.എം.ആര്‍.എല്‍.-എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും ബേക്കറി ജങ്ഷനിലെ വസതിയില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്.