ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെ എന്തിനാണ് കണ്ടത്, ചെലവ് ആര് വഹിച്ചു?; മുഖ്യമന്ത്രിയോട് കെ കെ രാഗേഷ്

ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍.ഡി.എ. നേതാക്കളെയും എന്തിനാണ് കണ്ടത്, അതിന്റെ ചെലവ് ആരാണ് വഹിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമൊന്നും കിട്ടിയിട്ടില്ല,

 

ധനകാര്യം, തുറമുഖം, നിയമം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്നത് പിന്നിലെ താല്‍പര്യമെന്താണെന്നതടക്കം ചോദ്യങ്ങള്‍ കെ കെ രാഗേഷ് ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ധനകാര്യം, തുറമുഖം, നിയമം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്നത് പിന്നിലെ താല്‍പര്യമെന്താണെന്നതടക്കം ചോദ്യങ്ങള്‍ കെ കെ രാഗേഷ് ആവര്‍ത്തിച്ചു.

കെ കെ രാഗേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

ജൂലായ് 4ന് ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ മംഗലാപുരത്തേക്ക് പോയി അദാനി സംഘത്തെ വിഡി സതീശന്‍ കണ്ടതിനെപ്പറ്റി ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ജൂലായ് 7ന് മുഖ്യമന്ത്രിയും അദാനിയും തമ്മിലുള്ള വിഴിഞ്ഞം ഡീലിനെ ന്യായീകരിക്കാന്‍ ചില മാധ്യമങ്ങള്‍ കാണിക്കുന്ന അമിതതാല്പര്യങ്ങളെയും വിഡി സതീശനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ അത്തരം മാധ്യമങ്ങള്‍ കാണിക്കുന്ന അസഹിഷ്ണുതയെയും വിമര്‍ശിച്ച് ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.

ആ കുറിപ്പില്‍ ചരിത്രത്തിലാദ്യമായി ധനകാര്യം, തുറമുഖം, നിയമം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈവശം വെച്ചിരിക്കുന്നതിന്റെ പിന്നിലെ താല്പര്യമെന്ത്? അദാനിക്ക് ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ പോര്‍ട്ട് നേതൃസ്ഥാനത്ത് നിന്ന് മാറ്റാന്‍ വിഡി സതീശന്‍ എന്തിനു തിടുക്കപ്പെട്ടു? കരാര്‍ലംഘനംനടത്തി ഓഹരിവില്പനയുമായി മുന്നോട്ടുപോകാനുള്ള ധൈര്യം അദാനിക്ക് എവിടെനിന്ന് കിട്ടി? തുടങ്ങിയ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

തുടര്‍ന്ന് ജൂലായ് 8ന് നടത്തിയ പത്രസമ്മേളനത്തില്‍ ''സിപിഐ(എം)ന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം പോര്‍ട്ടില്‍ എന്താണിത്ര താല്പര്യ''മെന്ന വിഡ്ഢിച്ചോദ്യം തന്റെ മഞ്ഞപത്രക്കാര്‍ക്കും വെട്ടുകിളികള്‍ക്കും ഇട്ടുകൊടുത്ത്, ''എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്'' എന്ന പതിവ് പല്ലവി ആവര്‍ത്തിച്ച് രംഗംകാലിയാക്കുകയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി! പക്ഷേ ചോദ്യങ്ങള്‍ വാളുപോലെ ഇപ്പോഴും തൂങ്ങിയാടുന്നുണ്ട് ആ തലയ്ക്ക് മുകളില്‍!

''മുഖ്യമന്ത്രി അടിക്കടിക്ക് മൂകാംബിക ക്ഷേത്രത്തില്‍ പോകുന്നത് മൃദുഹിന്ദുത്വസമീപനത്തിന്റെ ഭാഗമാണെന്നും ഹൈന്ദവസമൂഹത്തെ പ്രീണിപ്പിക്കാനുമാണെന്ന്''സിപിഐ(എം) ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞതായി പച്ചക്കള്ളമാണ് തുടര്‍ന്ന് ജൂലായ് 15ന് നടത്തിയ പത്രസമ്മേളനത്തില്‍ വിഡി സതീശന്‍ അവതരിപ്പിച്ചത്. ''താന്‍ മൂകാംബിക ഭക്തനാണെന്നും അടിക്കടി പോകുന്നത് തന്റെ അവകാശവുമാണെന്ന്'' തുടര്‍ന്ന് വിഡി സതീശന്‍ വൈകാരികമായി പ്രഖ്യാപിക്കുകയും ചെയ്തു.

മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ആ വാര്‍ത്ത അതീവ പ്രാധാന്യത്തോടെയാണ് നല്‍കിയത്. ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത എം.എ. ബേബിയുടെ പ്രസ്താവനയെ എത്ര സൗകര്യപൂര്‍വ്വമാണ് വളച്ചൊടിച്ച് തന്റെ മൂകാംബികായാത്രയ്ക്ക് മതപരമായ പരിവേഷം വിഡി സതീശന്‍ നല്‍കിയത്! കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് വിദ്വേഷപ്രചാരണത്തിന് ഒരു മുഖ്യമന്ത്രി തന്നെ ബോധപൂര്‍വ്വം കരുക്കളൊരുക്കുന്ന അസാധാരണമായ കാഴ്ച!

ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍.ഡി.എ. നേതാക്കളെയും എന്തിനാണ് കണ്ടത്, അതിന്റെ ചെലവ് ആരാണ് വഹിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമൊന്നും കിട്ടിയിട്ടില്ല, ചോദ്യം ഇപ്പോഴും പ്രസക്തമാണ്. നേരത്തേ ''കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് എന്താണ് ഇന്ററസ്റ്റ്?'' എന്ന മറുചോദ്യമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ''ഭക്തന്റെ അവകാശം'' എന്ന ലളിതമായ ഉത്തരമായി അത് പരിണമിച്ചിരിക്കുന്നു!