എന്നെ പരിഹസിച്ചവരെല്ലാം എവിടെ പോയി ; നടന്ന് പോയാല്‍ ഐസിയുവില്‍ പ്രവേശിക്കുമോ എന്നു ചേദിച്ചവരെ ഇപ്പോള്‍ കാണാനില്ല ; പരിഹാസവുമായി ഷാഫി പറമ്പില്‍

 

റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചിട്ടും മന്ത്രിയെ ആക്രമിക്കുന്നതായി ഒന്നും കാണാനായില്ലെന്നും ഷാഫി പറഞ്ഞു.

 

പേരാമ്പ്രയില്‍ തനിക്കെതിരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഉയര്‍ന്ന ചോദ്യങ്ങളെ ഓര്‍മ്മിപ്പിച്ചാണ് ഷാഫി പരാമര്‍ശം നടത്തിയത്.


ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന സംഭവത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി രംഗത്തെത്തി.

പേരാമ്പ്രയില്‍ തനിക്കെതിരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഉയര്‍ന്ന ചോദ്യങ്ങളെ ഓര്‍മ്മിപ്പിച്ചാണ് ഷാഫി പരാമര്‍ശം നടത്തിയത്. അന്ന് മൂക്കില്‍ മര്‍ദനമേറ്റാല്‍ വീല്‍ചെയറില്‍ പോകണമോ, ഫോണ്‍ ഉപയോഗിക്കുമോ, നടന്ന് പോയാല്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുമോ എന്നിങ്ങനെ ചോദിച്ചവര്‍ ഇപ്പോള്‍ എവിടെയെന്നും അദ്ദേഹം ചോദിച്ചു. അത്തരത്തില്‍ ചോദ്യമുയര്‍ത്തിയവര്‍ ഇപ്പോള്‍ വികാരഭരിതമായി പ്രതികരിക്കുന്നതായി അദ്ദേഹം പരിഹസിച്ചു.

റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചിട്ടും മന്ത്രിയെ ആക്രമിക്കുന്നതായി ഒന്നും കാണാനായില്ലെന്നും ഷാഫി പറഞ്ഞു. മന്ത്രിയുടെ കഴുത്തും കൈയും പിടിച്ച് തിരിച്ചതായി എംവി ഗോവിന്ദന്‍ ആരോപിച്ചിരുന്നുവെങ്കിലും, അത്തരമൊരു ദൃശ്യവും പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യരംഗത്തെ ഗൗരവമായ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം ആരോപണങ്ങളെന്നും ഷാഫി ആരോപിച്ചു. കരിങ്കൊടി കാണിച്ചതിനെ വധശ്രമമായി ചിത്രീകരിക്കുന്നത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളിലൊന്നും മര്‍ദനത്തിന്റെ തെളിവുകളില്ലെന്നും, തങ്ങളുടെ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി.