പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ് ; അടൂരിന് പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി

കഴിഞ്ഞ ദിവസം നടന്ന ഫിലിം കോണ്‍ക്ലേവിന്റെ സമാപന ചടങ്ങിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്

 

മന്ത്രിമാരുമായി വരെ അടുപ്പുള്ള പ്രമുഖരുടെ പേരുള്ളത് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാറ്റിവെച്ചതെന്നും ശ്രീകുമാരന്‍ തമ്പി ആരോപിക്കുന്നു

സിനിമ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. കെ.എസ്.എഫ്.ഡി.സി പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്ന് ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നു. അടൂരിന്റെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ലെന്നും ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചു. മന്ത്രിമാരുമായി വരെ അടുപ്പുള്ള പ്രമുഖരുടെ പേരുള്ളത് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാറ്റിവെച്ചതെന്നും ശ്രീകുമാരന്‍ തമ്പി ആരോപിക്കുന്നു

കഴിഞ്ഞ ദിവസം നടന്ന ഫിലിം കോണ്‍ക്ലേവിന്റെ സമാപന ചടങ്ങിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധ പരാമര്‍ശം സ്ത്രീപക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട കോണ്‍ക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം. അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വേദിയിലും സദസില്‍ നിന്ന് ഉയര്‍ന്നത്. സദസിലുണ്ടായിരുന്ന ഗായിക പുഷ്പലത അടൂരിനെ പ്രസംഗത്തിനിടെ പരാമര്‍ശത്തെ എഴുന്നേറ്റ് നിന്ന്  ചോദ്യം ചെയ്തു.വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ പൊലീസിനും എസ്എസി-എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.