മത്സ്യബന്ധനവലകളിൽ കുടുങ്ങുന്ന തിമിംഗില സ്രാവുകളുടെ എണ്ണത്തിൽ വർധന
കഴിഞ്ഞദിവസം തിരുവനന്തപുരത്തുമാത്രം ഏഴ് സ്രാവുകളാണ് വലയിൽ കുടുങ്ങിയത്

കടലിൽവെച്ചുതന്നെ മത്സ്യത്തൊഴിലാളികളും ഫിഷറീസ്, വനംവകുപ്പ് അധികൃതരും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകരും ചേർന്ന് ഇവയെ വലമുറിച്ച് രക്ഷപ്പെടുത്തി
കൊല്ലം : കഴിഞ്ഞദിവസം തിരുവനന്തപുരത്തുമാത്രം ഏഴ് സ്രാവുകളാണ് വലയിൽ കുടുങ്ങിയത്. സംരക്ഷിത ഇനത്തിൽപ്പെട്ട, ദേശാടനം നടത്തുന്ന ജീവിവർഗമാണിത്. കടലിൽവെച്ചുതന്നെ മത്സ്യത്തൊഴിലാളികളും ഫിഷറീസ്, വനംവകുപ്പ് അധികൃതരും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകരും ചേർന്ന് ഇവയെ വലമുറിച്ച് രക്ഷപ്പെടുത്തി.
വലകളിൽ കുടുങ്ങിയാൽ സ്രാവുകളെ വലമുറിച്ചാണ് ഉൾക്കടലിൽ തുറന്നുവിടുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വല നശിക്കുന്നതുമൂലം മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്നത്.
കരയ്ക്കടിയുന്ന സ്രാവുകളെ രക്ഷപ്പെടുത്താൻ സംസ്ഥാനത്ത് 2017 മുതൽ പദ്ധതി നടപ്പാക്കുന്നുണ്ട്. . കേരള തീരത്തുനിന്നുമാത്രം കഴിഞ്ഞ ആറുവർഷത്തിനിടെ 44 തിമിംഗില സ്രാവുകളെ രക്ഷപ്പെടുത്തി.
തിരുവനന്തപുരം പൂന്തുറയിൽ ശനിയാഴ്ച കൂറ്റൻ തിമിംഗിലസ്രാവ് കുടുങ്ങിയിരുന്നു. പള്ളിത്തുറയിൽ നാലെണ്ണം കഴിഞ്ഞ ബുധനാഴ്ച മാത്രം വലയിൽ കുടുങ്ങി. കൊച്ചുവേളിയിലും മൂന്നു ടണ്ണോളം വരുന്ന സ്രാവ് വലയിൽ കുടുങ്ങിരുന്നു. കൊല്ലത്ത് അഷ്ടമുടിക്കായലിൽ തിമിംഗില സ്രാവിനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.