കോണ്‍ഗ്രസ് നേതൃത്വത്തോട് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ നിര്‍ബന്ധം പിടിക്കില്ല ; പി വി അന്‍വര്‍

 

കൂടുതല്‍ സീറ്റുകള്‍ കിട്ടണമെന്ന് തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആഗ്രഹം. അത് സാധ്യമാക്കാനുള്ള സാഹചര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി

 

രണ്ട് ദിവസമായി നോര്‍ത്തിലും സൗത്തിലുമെല്ലാം പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും എന്നാല്‍ അതൊന്നും എവിടെയും കാണാതെ ബേപ്പൂര്‍ മാത്രമാണ് എല്ലായിടത്തും കാണാനാകുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു

കോണ്‍ഗ്രസിന് വേണ്ടി രാപ്പകലില്ലാതെ തന്നെക്കൊണ്ട് കഴിയും പോലെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. രണ്ട് ദിവസമായി നോര്‍ത്തിലും സൗത്തിലുമെല്ലാം പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും എന്നാല്‍ അതൊന്നും എവിടെയും കാണാതെ ബേപ്പൂര്‍ മാത്രമാണ് എല്ലായിടത്തും കാണാനാകുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടണമെന്ന് തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആഗ്രഹം. അത് സാധ്യമാക്കാനുള്ള സാഹചര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പി വി അന്‍വറിന്റെ പ്രതികരണം.

സ്വാഭാവിക പ്രക്രിയ പോലെ കോണ്‍ഗ്രസ് നേതൃത്വത്തോട് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിര്‍ബന്ധം പിടിക്കില്ല. യുഡിഎഫ് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നിരുപാധിക പിന്തുണ അറിച്ചിട്ട് കാലങ്ങളായി. അതില്‍ പ്രത്യേകിച്ച് വാശി പിടിക്കില്ല. മരുമോനിസത്തിനെതിരെ ബേപ്പൂരില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ അനുസരിക്കും. മത്സരിക്കുമെന്ന് അന്നേ പറഞ്ഞിരുന്നു, ഇന്നും അതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു.

മലബാര്‍ കേന്ദ്രീകരിച്ച് സീറ്റുകള്‍ വേണമെന്ന് നിര്‍ബന്ധമില്ല. യുഡിഎഫിന് ജയിക്കാന്‍ കഴിയാത്ത മണ്ഡലങ്ങള്‍ തങ്ങളെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസ് തോല്‍ക്കാനുള്ള സാധ്യതയില്ലെന്നും ബാക്കി കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും പി വി അന്‍വര്‍ പറഞ്ഞു.