വയനാട് പനമരം ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ ശ്രമം തുടങ്ങി

അഞ്ച് വയസ്സുള്ള ആണ്‍ കടുവയാണ് മേഖലയിലുള്ളത്

 

പ്രദേശത്ത് ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

വയനാട് കണിയാമ്പറ്റ പനമരം മേഖലയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള നടപടികള്‍ തുടരുന്നു. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ കണ്ടെത്തിയ ശേഷം കാടുകയറ്റാന്‍ ഉള്ള നീക്കം തുടങ്ങും. പ്രദേശത്ത് ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് വയസ്സുള്ള ആണ്‍ കടുവയാണ് മേഖലയിലുള്ളത്. കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനുമുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളതിനാല്‍ ആ മാര്‍ഗവും തേടുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലില്‍ നിന്ന് കാട്ടിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിലേക്കാണ് കടുവ ഓടിയത്.


കടുവയുടെ സാന്നിധ്യമുള്ളതിനെ തുടര്‍ന്ന് പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ച് വീതം വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് നിരോധനാജ്ഞയും നിലവിലുണ്ട്. പനമരം പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ 5,6,7,19,20 വാര്‍ഡുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.