കാലവർഷക്കെടുതിയിൽ വലഞ്ഞ് കർഷകർ; കവിയൂർ പഞ്ചായത്തിലും തിരുവല്ല നഗരസഭാ പരിധിയിലും വെള്ളക്കെട്ടും കൃഷി നാശവും
കാലവർഷക്കെടുതിയിൽ കവിയൂർ പഞ്ചായത്തിലും തിരുവല്ല നഗരസഭാ പരിധിയിലും വൻ കൃഷി നാശം. വെള്ളം ഒഴുക്കിവിടാൻ ഇടമില്ലാതെ ആയതോടെ 250 ഏക്കറോളം വരുന്ന നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന കവിയൂർ പുഞ്ചയുടെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. വെള്ളപ്പൊക്കം മൂലം നാലു വീടുകളിലെ 17 പേരെ പടിഞ്ഞാറ്റും ചേരി എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
തിരുവല്ല : കാലവർഷക്കെടുതിയിൽ കവിയൂർ പഞ്ചായത്തിലും തിരുവല്ല നഗരസഭാ പരിധിയിലും വൻ കൃഷി നാശം. വെള്ളം ഒഴുക്കിവിടാൻ ഇടമില്ലാതെ ആയതോടെ 250 ഏക്കറോളം വരുന്ന നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന കവിയൂർ പുഞ്ചയുടെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. വെള്ളപ്പൊക്കം മൂലം നാലു വീടുകളിലെ 17 പേരെ പടിഞ്ഞാറ്റും ചേരി എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
കറ്റോട് ഭാഗത്ത് ഓണത്തിന് വിളവെടുക്കാൻ പാകത്തിലായ 1200 വാഴകൾ വെള്ളപ്പൊക്കത്തിൽ നശിച്ചു. കുല വിരിഞ്ഞ മിക്കവാഴകളും പഴുത്തൊടിഞ്ഞു. ഇവ മൂട് അളിഞ്ഞ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയാണ്. ഇത് ഒഴിവാക്കാനായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ രാസ വളപ്രയോഗം നടത്തുന്നുണ്ട്.
പക്ഷേ ഇത് ഫലപ്രദമാവും എന്ന് പ്രതീക്ഷയില്ല.
കവിയൂർ പുഞ്ചയുടെ ഭാഗമായ ഇവിടെ നിന്നും വെള്ളം ഒഴുക്കി മാറ്റിയിരുന്നത് കുറ്റപ്പുഴ തോട് വഴിയായിരുന്നു. കുറ്റപ്പുഴ കാടുവളർന്നു മാലിന്യങ്ങൾ മൂടിയും നീരൊഴുക്ക് നിലച്ച നിലയിലാണ്. മണിമലയാറ്റിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ നിയന്ത്രിക്കാൻ കറ്റോട് തോട്ടിൽ ഷട്ടർ സ്ഥാപിച്ചിട്ടുണ്ട്. നദിയിലെ ജനനിരപ്പ് ഉയരുമ്പോഴും താഴമ്പോഴും ഇത് പൊക്കുകയും താഴ്ത്തുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി മൈനർ ഇറിഗേഷൻ വകുപ്പ് ഒരാളെ നിയമിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം തനിയെ നടത്താൻ അദ്ദേഹത്തിന് പലപ്പോഴും സാധിക്കാറില്ല. അപ്പോഴൊക്കെ കൃഷിക്കാർ ചേർന്ന് സഹായിക്കുകയാണ് പതിവ്. ഈ ഷട്ടറിന്റെ പാളികൾ തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്. ഇതിലൂടെ വെള്ളം ഇരച്ചു കയറുന്നത് മൂലം കവിയൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെടുകയാണ്.