പാലക്കാട് ഡിവിഷന്റെ നിലനില്‍പ്പ് അപകടത്തില്‍: വി.കെ. ശ്രീകണ്ഠന്‍

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിക്കാനുള്ള തീരുമാനം ഡിവിഷന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി. അഭിപ്രായപ്പെട്ടു.

 

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിക്കാനുള്ള തീരുമാനം ഡിവിഷന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി. അഭിപ്രായപ്പെട്ടു. ആരോടും കൂടിയാലോചന നടത്താതെ, അര്‍ധരാത്രിയില്‍ കൈക്കൊണ്ട തീരുമാനം കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ശ്രീകണ്ഠന്‍.

പാലക്കാട് ഡിവിഷന്‍ ഒരു കാരണവശാലും വെട്ടിമുറിക്കില്ലെന്ന് റെയില്‍വേ മന്ത്രി സംസ്ഥാനത്തിന് ഉറപ്പ് നല്‍കിയിരുന്നതാണ്. കര്‍ണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തിലെ എം.പിമാരുമായോ സംസ്ഥാന സര്‍ക്കാരുമായോ കൂടിയാലോചനകള്‍ ഉണ്ടായില്ല. മാംഗളൂരു വിട്ടു പോകുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയും. ദീര്‍ഘദൂര വണ്ടികളും ഇല്ലാതാകും. വരുമാനവും വികസനഫണ്ടും ക്രമേണ കുറയുന്നതോടെ ഡിവിഷന്‍ തന്നെ ഇല്ലാതാകാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ റെയില്‍വേ വികസനത്തെ പൊതുവേ ബാധിക്കുന്ന നടപടിയാണിത്. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ പാര്‍ലിമെന്റികത്തും പുറത്തും ശക്തമായി പോരാടും. ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും- ശ്രീകണ്ഠന്‍ പറഞ്ഞു.