പുതിയ ചുവടുവെച്ച് വിഴിഞ്ഞം; ആദ്യ കണ്ടെയ്‌നര്‍ മുഖ്യമന്ത്രി  വി ഡി സതീശന്‍ ഫ്ലാഗ് ഓഫ് ചെയ്തു, ഇനി ചരക്കുനീക്കം കരമാര്‍ഗവും

വികസന പാതയിൽ  പുതിയ ചുവടുവെച്ച് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്ത് നിന്നുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിനാണ് ഇതോടെ തുടക്കമായത്. സമ്പൂര്‍ണ്ണ കയറ്റിറക്കുമതി എന്ന നിര്‍ണായക ഘട്ടത്തിലേക്കാണ് വിഴിഞ്ഞം തുറമുഖം കടന്നിരിക്കുന്നത്

 

തിരുവനന്തപുരം: വികസന പാതയിൽ  പുതിയ ചുവടുവെച്ച് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്ത് നിന്നുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിനാണ് ഇതോടെ തുടക്കമായത്. സമ്പൂര്‍ണ്ണ കയറ്റിറക്കുമതി എന്ന നിര്‍ണായക ഘട്ടത്തിലേക്കാണ് വിഴിഞ്ഞം തുറമുഖം കടന്നിരിക്കുന്നത്.

നിലവില്‍ വിഴിഞ്ഞത് അടുക്കുന്ന മദര്‍ഷിപ്പില്‍ നിന്ന് മറ്റു ചെറിയ കപ്പലുകളിലേക്ക് ചരക്കുകള്‍ മാറ്റി രാജ്യത്തിന്റെ മറ്റു തുറമുഖങ്ങളില്‍ എത്തിക്കുന്നതായിരുന്നു നിലവിലെ രീതി. ഇനി വിഴിഞ്ഞത്ത് എത്തുന്ന മദര്‍ഷിപ്പില്‍ നിന്നുള്ള ചരക്കുകള്‍ തുറമുഖത്ത് ഇറക്കിവെച്ച ശേഷം കണ്ടെയ്‌നറുകളില്‍ കയറ്റി കരമാര്‍ഗം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലാണ് വികസനം സാധ്യമായത്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സുപ്രധാന നാഴികക്കല്ലായാണ് ഈ വികസനം കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ ഏറ്റവും സുപ്രധാന വാണിജ്യ കവാടമായി വിഴിഞ്ഞം തുറമുഖത്തെ മാറ്റി കൊണ്ടുള്ളതാണ് ഈ പുതിയ മാറ്റം. സംസ്ഥാനത്തെ ഉല്‍പ്പാദകര്‍ക്ക് കുറഞ്ഞ ചെലവില്‍ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാന്‍ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്.

പാശ്ചാത്യ വിപണികളിലേക്ക് കൊളംബോ, സിംഗപ്പൂര്‍, ദുബൈ എന്നി തുറമുഖങ്ങള്‍ വഴി ചരക്ക് കയറ്റി അയച്ചിരുന്നവര്‍ക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകള്‍ അയക്കാന്‍ സാധിക്കും. ഇത് യാത്രാസമയം കുറയ്ക്കാനും ലോജിസ്റ്റിക്‌സ് ചെലവുകളില്‍ വലിയ കുറവ് വരുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷികോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി, സമുദ്രോത്പന്നങ്ങള്‍, കൈത്തറി, തുണിത്തരങ്ങള്‍ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും.