ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

 

വിചാരണ തടവുകാരനായി കഴിയുന്നതിനിടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ മൂന്നാം വാര്‍ഡില്‍ നിന്ന് വിനീഷ് രക്ഷപ്പെട്ടത്

 

കുതിരവട്ടം ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി രണ്ടു ദിവസം പിന്നിട്ടെങ്കിലും പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കണ്ടെത്താന്‍ കഴിയാതെ പൊലീസ്. കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇയാള്‍ എവിടേക്ക് കടന്നുവെന്നത് സംബന്ധിച്ച് ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല.

കുതിരവട്ടം ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ഇയാളുടെ വീടും ബന്ധുക്കളുമെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാണെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര്‍ തുരന്ന് രക്ഷപ്പെട്ടത്.

വിചാരണ തടവുകാരനായി കഴിയുന്നതിനിടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ മൂന്നാം വാര്‍ഡില്‍ നിന്ന് വിനീഷ് രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമര്‍ തുരന്നശേഷം ചുറ്റുമതില്‍ ചാടിയാണ് പ്രതി രക്ഷപ്പെട്ടത്. 2021ല്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിയായ ദൃശ്യ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വിനീഷ് ജയിലിലായത്. കേസില്‍ അറസ്റ്റിലായ വിനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോ?ഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 10നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ഇവിടെ നിന്നാണ് പ്രതി ശുചിമുറി വഴി പുറത്ത് ചാടി രക്ഷപ്പെട്ടത്. രണ്ട് വര്‍ഷം മുന്‍പും പ്രതി ഇതേ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.