ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉണ്ണി ക്കണ്ണനെ കണികാണാൻ ആയിരങ്ങളെത്തും:  ബുധനാഴ്ച പുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷുക്കണി ദർശനം

 


തൃശൂർ :   ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉണ്ണി ക്കണ്ണനെ കണികാണാൻ ആയിരങ്ങളെത്തും:  ബുധനാഴ്ച പുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷുക്കണി ദർശനം. വിഷുത്തലേന്ന് രാത്രി കീഴ്ശാന്തി നമ്പൂതിരിമാർ ശ്രീലകത്ത് കണിക്കോപ്പുകൾ ഒരുക്കിവയ്ക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ അഞ്ചു വെള്ളിക്കവരവിളക്കുകൾ കത്തുന്നതിന്റെ തെക്കുവശത്തായിട്ടാണ് കണി ഒരുക്കുന്നത്. സ്വർണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ സ്വർണത്തിടമ്പ് എഴുന്നെള്ളിച്ചുവയ്ക്കും. അതിനു മുന്നിലായി ഉരുളിയിലാ ണ് കണി ഒരുക്കുന്നത്. 

ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയമുണ്ട്, സ്വർണം എന്നിവയാണ് കണിക്കോപ്പുകൾ. പുലർച്ചെ 2ന് മേൽശാന്തി ടി.എം. നാരായണൻ നമ്പൂതിരിയും കീഴ്ശാന്തിമാരും കുളിച്ചു വന്ന് ശ്രീലക വാതിൽ തുറക്കും. നാളികേരം ഉടച്ച് തിരിയിട്ട് തെളിയിച്ച് ഓട്ടുരുളിയിലെ കണിക്കോപ്പുകൾ ഉയർത്തിപ്പിടിച്ച് മേൽശാന്തി കണ്ണനെ കണികാണിക്കും. കെടാവിളക്കിലെ തിരി നീട്ടി കണ്ണന്റെ കയ്യിൽ വിഷുക്കൈനീട്ടം നൽകും. ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടവും അലങ്കരിച്ച് സ്വർണ പീഠത്തിൽ കണിക്കോപ്പുകളും കണ്ണന്റെ തങ്കത്തിടമ്പും എഴുന്നള്ളിച്ച് മുഖമണ്ഡപത്തിൽ വയ്ക്കും. വിളക്കുകൾ തിരിനീട്ടി തെളിയിച്ച് എല്ലാവരും പുറത്തിറങ്ങും. 

തുടർന്ന് ഭക്തർക്ക് കണികാണാനുള്ള അവസരമാണ്. കണ്ണടച്ചും കണ്ണുകെട്ടിയും നിൽക്കുന്ന ഭക്തർ ശ്രീകോവിലിനു മുന്നിലെത്തി കണ്ണുതുറന്ന് കണ്ണനെ കണികണ്ട് കാണിക്കയർപ്പിക്കും. നാലമ്പലത്തിനകത്ത് പ്രദക്ഷിണം വച്ച് ഗണപതിയെ വണങ്ങി നാലമ്പലത്തിനകത്ത് നിന്ന് പുറത്തുകടന്ന് ഭഗവതിയേയും അയ്യപ്പനേയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടന്നാൽ കണിദർശനം പൂർത്തിയാകും. കണി ദർശനം കഴിഞ്ഞവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകും. വിഷു വിളക്ക് സമ്പൂർണ നെയ് വിളക്കായാണ് ആഘോഷിക്കുന്നത്. ഇടയ്ക്ക നാഗസ്വരത്തോടെയാണ് വിളക്കാചാരം : മേളത്തോടെ എഴുന്നള്ളിപ്പുണ്ടാകും. ഭക്തർക്ക് വിഷുസദ്യയും നൽകും.ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 7.30 മുതലാണ്. തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും  അധികൃതർ അറിയിച്ചു.