ആറന്മുള കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണത്തിന് മറുപടിയുമായി വിജയ് ഇന്ദുചൂഡന്‍

പ്രസ്ഥാനത്തെ സമ്മര്‍ദ്ദത്തില്‍ ആക്കില്ലെന്നും വിജയ് കുറിപ്പില്‍ വ്യക്തമാക്കി.

 

തന്റെ അച്ഛന്‍ തലയും നട്ടെല്ലും പൊട്ടി രക്തം ചീന്തി മരിച്ചത് ഈ പാര്‍ട്ടിയില്‍ നിന്നപ്പോഴാണെന്നും വിജയ ഇന്ദുചൂഡന്‍ പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിട്ടു പോകും എന്ന പ്രചാരണത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ താന്‍ സമ്മര്‍ദ്ദത്തിലാക്കില്ലെന്ന് വിജയ് വ്യക്തമാക്കി. താന്‍ പാര്‍ട്ടി വിട്ടു പോകുകയാണോ എന്ന് പലരും ചോദിക്കുന്നു. തന്റെ അച്ഛന്റെ പേര് ആര്‍ ഇന്ദുചൂഡന്‍ എന്നാണെന്നും തന്റെ അച്ഛന്‍ തലയും നട്ടെല്ലും പൊട്ടി രക്തം ചീന്തി മരിച്ചത് ഈ പാര്‍ട്ടിയില്‍ നിന്നപ്പോഴാണെന്നും വിജയ ഇന്ദുചൂഡന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തന്റെ രക്തം. മറുചിന്തകൊണ്ടോ പ്രകടനങ്ങള്‍ കൊണ്ടോ പ്രസ്ഥാനത്തെ സമ്മര്‍ദ്ദത്തില്‍ ആക്കില്ലെന്നും വിജയ് കുറിപ്പില്‍ വ്യക്തമാക്കി. ആറന്മുള നിയമസഭാ മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയ് ഇന്ദുചൂഡനേയും പരിഗണിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടികയില്‍ ആറന്‍മുള മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

വിജയ് ഇന്ദുചൂഡന്റെ കുറിപ്പ്
രണ്ട് ദിവസമായി വന്ന ഫോണ്‍ കോളുകളില്‍ ഭൂരിഭാഗവും ഞാന്‍ പാര്‍ട്ടി മാറുന്നുണ്ടോ,പാര്‍ട്ടി വിട്ട് പോകുകയാണോ എന്നുള്ള കളിയാക്കലുകളും വൈകാരികമായ ചോദ്യങ്ങളും ചര്‍ച്ചകളുമാണ്. അത് പ്രിയപ്പെട്ട രമേശ് ചെന്നിത്തല അടക്കമുള്ള ആളുകളുടെ അടുത്ത് എത്തിച്ചിട്ടുമുണ്ട്. അവരോടായി ഒരു കാര്യം പറയാം..

എന്റെ അച്ഛന്റെ പേര് ആര്‍ ഇന്ദുചൂഡനെന്നാണ്. തലയും നട്ടെല്ലും പൊട്ടി രക്തം ചീന്തി മരിച്ചത് ഈ പാര്‍ട്ടിയില്‍ നിന്നപ്പോഴാണെങ്കില്‍ ഈ പാര്‍ട്ടിയാണ് എന്റെ രക്തം, ഒരു മറു ചിന്ത കൊണ്ടോ, പ്രകടനങ്ങള്‍ കൊണ്ടോ ഈ പ്രസ്ഥാനത്തിനെ സമ്മര്‍ദത്തിലാക്കുവാന്‍ ഞാനുണ്ടാകില്ല. എന്റെ വാക്കാണത്