വിക്ടിം കോമ്പൻസേഷൻ : വിതരണം ചെയ്തില്ലെങ്കിൽ ഈടാക്കാൻ ഉത്തരവിടും- ഹൈക്കോടതി
കൊച്ചി: ലൈംഗികാതിക്രമമടക്കമുള്ള കുറ്റകൃത്യങ്ങൾ നേരിട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം വിവിധ കോടതികൾ വിധിച്ച നഷ്ടപരിഹാരത്തുക വിതരണംചെയ്തില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽനിന്ന് ഈടാക്കാൻ ഉത്തരവിടുമെന്ന് ഹൈക്കോടതി. തുക വിതരണം ചെയ്യാത്തതിൽ വിശദീകരണം നൽകാൻ ഹർജി വീണ്ടും പരിഗണിക്കുന്ന 23-ന് ധനകാര്യ സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
വിഷയത്തിൽ വിശദീകരണം നൽകാൻ ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞദിവസം കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഓൺലൈനിൽ ഹാജരായ ആഭ്യന്തര സെക്രട്ടറി തുക അനുവദിക്കേണ്ടത് ധനകാര്യ വകുപ്പാണെന്നു വിശദീകരിച്ചു. തുടർന്നാണ് ധനകാര്യ സെക്രട്ടറിയോട് ഹാജരാകാൻ നിർദേശിച്ചത്.
പിഴത്തുക, സംഭാവന തുടങ്ങിയവ ലഭിക്കാത്തതാണ് ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് തടസ്സം എന്ന സർക്കാരിന്റെ വിശദീകരണം കോടതി തള്ളി. തുക അനുവദിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും തുക അനുവദിച്ചിട്ടുമതി വാദമെന്നും കോടതി ഓർമ്മിപ്പിച്ചു. കെൽസ യോഗത്തിൽ ധനകാര്യ സെക്രട്ടറി വരാതെ പ്രതിനിധിയെ അയച്ചത് ഉചിതമായില്ലെന്നും കോടതി പറഞ്ഞു.
നൽകാനുള്ളത് 47 കോടി
വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം 2022 മുതൽ 47 കോടിരൂപയും മീഡിയേറ്റർമാരുടെ ഫീസ് ഇനത്തിൽ 10 കോടിയോളം രൂപയുമാണ് നൽകാനുള്ളത്. ഇത് മുടങ്ങിയതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണ് കോടതി പരിഗണിച്ചത്