രത്നാ നായരെ കാണാൻ ഉപരാഷ്ട്രപതിയെത്തി, വത്സല ശിഷ്യനായി

 

കണ്ണൂർ: പാനൂർ ചമ്പാട് കാർഗിൽ സ്റ്റോപ്പിനടുത്ത ആനന്ദിൽ രത്നാ നായരെന്ന എൺപതുകാരിയെ  കാണാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ എത്തിയത് അപൂർവ്വ രംഗങ്ങൾ സൃഷ്ടിച്ചു. അമൂല്യ സമ്മാനമായാണ് ജഗ്ദീപ് ധൻകർ  തന്റെ സന്ദർശനത്തിലൂടെ  തന്റെ പ്രിയപ്പെട്ട അധ്യാപികക്ക്  ഗുരു ദക്ഷിണ നൽകിയത്. കാറിൽ നിന്ന് ഇറങ്ങി ഗേറ്റ് കടന്ന  ഉടൻ ഉപരാഷ്ട്രപതി ടീച്ചറുടെ കാൽ തൊട്ട് വന്ദിക്കുകയായിരുന്നു.

പിന്നെ കൈകൾ ചേർത്ത് പിടിച്ചു സംസാരിച്ചു. ഒപ്പമുണ്ടായിരുന്ന പത്നി ഡോ സുധേഷ്‌ ധന്ഖറിന് തന്റെ പ്രിയപ്പെട്ട അധ്യാപികയെ പരിചയപ്പെടുത്തി. സ്പീക്കർ എ എൻ ഷംസീറും ഉപരാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു. അര മണിക്കൂറോളം തന്റെ അധ്യാപികയുമായി അദ്ദേഹം വിശേഷം പങ്കുവെച്ചു. ഇളനീരും ചിപ്സും നൽകിയാണ് ടീച്ചർ തന്റെ ശിഷ്യനെ സൽക്കരിച്ചത്. വീട്ടിൽ ഉണ്ടാക്കിയ ഇഡ്ഡലിയും ചിപ്സും അദ്ദേഹം ഏറെ ആസ്വദിച്ചു കഴിച്ചു.

ഒരു ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയാണ് ഈ സന്ദർശനം എന്ന് രത്‌ന ടീച്ചർ പറഞ്ഞു. ശിഷ്യർ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതാണ് അധ്യാപകർക്ക് ചരിതാർഥ്യം നൽകുക. ഈ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നായിരുന്നു അവരുടെ പ്രതികരണം .

തിങ്കളാഴ്ച ഉച്ചക്ക് 1.33  നാണ് വ്യോമസേനയുടെ പ്രത്യേക വിമാനം മട്ടന്നൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്.  വിമാനത്താവളത്തിലെ വരവേൽപ്പിനു ശേഷം ഉച്ചക്ക് 1.50 ഓടെ കാർ മാർഗം ചാമ്പാടേക്കു തിരിച്ചു. 2.20 ന് ചമ്പാട് കാർഗിൽ ബസ് സ്റ്റോപ്പിന് സമീപമുള്ള " ആനന്ദ് ' വീട്ടിൽ എത്തി. അര മണിക്കൂറിലേറെ അവിടെ ചെ ലവഴിച്ചു 3.10 ഓടെ വിമാനത്താവളത്തി ലേ ക്കു മടങ്ങി.രത്ന ടീച്ചറുടെ സഹോദരൻ വിശ്വനാഥൻ നായർ ,മകൾ നിധി, ഭർത്താവ് മൃദുൽ ഇവരുടെ ഒന്നര വയസ് പ്രായമുള്ള മകൾ ഇശാനി എന്നിവരാണ് സ്വീകരിക്കാൻ വസതിയിലുണ്ടായിരുന്നത്.