തനിക്ക് പത്മഭൂഷന്‍ കിട്ടിയതില്‍ സംശയമുള്ളവരുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

തനിക്കെതിരെ ഒരു മാധ്യമം നുണ പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.

 


പിണറായി വിജയന്റെ ഭരണ കാലത്ത് നമുക്കൊരു സഹായവും ലഭിച്ചിട്ടുമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

 തനിക്ക് പത്മഭൂഷന്‍ കിട്ടിയതില്‍ സംശയമുള്ളവരുണ്ടെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇക്കാര്യത്തില്‍ കേസ് കൊടുത്തവര്‍ വരെയുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ തന്ന കത്താണ് അവര്‍ക്കുള്ള മറുപടി. എന്തിനാണ് പത്മഭൂഷന്‍ കിട്ടിയതെന്ന് ആ കത്തില്‍ ഉണ്ട്. പുരസ്‌കാരം തന്റെ സമുദായത്തിന് സമര്‍പ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലത്ത് എസ് എന്‍ ട്രസ്റ്റിന്റെയും എസ് എന്‍ ഡി പി യോഗത്തിന് കീഴിലുള്ള പത്ത് യൂണിയനുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.


പിണറായി വിജയന്റെ ഭരണ കാലത്ത് നമുക്കൊരു സഹായവും ലഭിച്ചിട്ടുമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സഹായം ചോദിച്ചിട്ടുമില്ല. എല്‍ ഡി എഫ് ഭരണത്തില്‍ ഇരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിന് ഇന്റര്‍വ്യൂ ചെയ്യാനുള്ള അനുവാദം മാത്രമേ കിട്ടിയുള്ളൂ. അതും പകുതി മാത്രമേ ആയിട്ടുള്ളൂ. ഇപ്പോള്‍ പുതിയ ഭരണം വന്നപ്പോള്‍ അത് മറ്റൊരു രീതിയില്‍ പറയുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

തനിക്കെതിരെ ഒരു മാധ്യമം നുണ പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മരം കൊള്ളക്കാരന്റെ മഞ്ഞ ചാനല്‍ എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. താന്‍ പണം മേടിച്ചാല്‍ കോഴ, എന്നാല്‍ രാഷ്ട്രീയക്കാരന്‍ മേടിച്ചാല്‍ സംഭാവനയും ശാന്തിക്കാരന്‍ മേടിച്ചാല്‍ ദക്ഷിണയും പൊലീസുകാരന്‍ മേടിച്ചാല്‍ പടിയുമാണ്. പണ്ട് എസ് എന്‍ ട്രസ്റ്റിലും യൂണിയനിലും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ വന്നപ്പോള്‍ ആ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.