കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണം; മന്ത്രി വീണാ ജോർജ്

കേരളം ഒന്നും ചെയ്തിട്ടില്ലെന്ന് ബോധപൂർവം വരുത്തി തീർക്കാൻ ശ്രമമുണ്ടെന്നും കേന്ദ്ര നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു

 

കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി വീണാ ജോർജ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കൊവിഡ് കുറഞപ്പോൾ കണക്ക് പ്രസിദ്ധീകരിക്കേണ്ടെന്ന് സർക്കാർ എടുത്ത തീരുമാനമാണ്. കൃത്യമായി ജില്ലാ സംസ്ഥാന തല അവലോകനമുൾപ്പടെ നടക്കുന്നുണ്ട്. കേന്ദ്രത്തിന് കണക്കുകൾ ഇമെയിലായി അയക്കുന്നുണ്ട്. വസ്തുതകൾ മറച്ചു വച്ച് കേന്ദ്രം കേരളത്തെ വിമർശിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതാത് ദിവസങ്ങളിലെ ഡേറ്റകൾ ആണ് അയച്ചിട്ടുള്ളത്. കേരളം ഒന്നും ചെയ്തിട്ടില്ലെന്ന് ബോധപൂർവം വരുത്തി തീർക്കാൻ ശ്രമമുണ്ടെന്നും കേന്ദ്ര നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെയുള്ള വിമർശനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കാര്യങ്ങൾ വ്യക്തമാക്കി പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് മറുപടി നൽകിയിട്ടുണ്ട്. തെറ്റായ വാർത്ത ദേശീയ തലത്തിൽ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരൂഹതകളുണ്ടെന്നും കൊവിഡ് കണക്കുകൾ കൂടുകയാണെങ്കിൽ വീണ്ടും ബുള്ളറ്റിനുകൾ ഇറക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.