വീണ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം ഇന്ന്

കണ്ണൂര്‍ എസിപി എം.പി. ആസാദ്, റെയില്‍വേ സിഐ ജി.എസ്. സജി എന്നിവരുള്‍പ്പെടെ 8 പേരാണ് സംഘത്തിലുള്ളത്.

 

കെഎപി നാലാം ബറ്റാലിയന്റെ ആസ്ഥാനമായ കണ്ണൂരിലെ ധര്‍മ്മശാലയില്‍ വൈകീട്ട് നാല് മണിക്കാണ് യോഗം.

കണ്ണൂരില്‍ വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം ഇന്ന് ചേരും. കെഎപി നാലാം ബറ്റാലിയന്റെ ആസ്ഥാനമായ കണ്ണൂരിലെ ധര്‍മ്മശാലയില്‍ വൈകീട്ട് നാല് മണിക്കാണ് യോഗം. കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ണൂര്‍ എസിപി എം.പി. ആസാദ്, റെയില്‍വേ സിഐ ജി.എസ്. സജി എന്നിവരുള്‍പ്പെടെ 8 പേരാണ് സംഘത്തിലുള്ളത്. ഫെബ്രുവരി 25നായിരുന്നു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.


മാരകായുധങ്ങളുമായെത്തി മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന ഗണ്‍മാന്റെ പരാതിയില്‍ കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പും ചുമത്തിയിരുന്നു. പിന്നീട് ഇത് ഒഴിവാക്കിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മന്ത്രിയുടേയും ഗണ്‍മാന്റേയും മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തും. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയതില്‍ ഉന്നത തലത്തിലുള്ള ഗൂഡാലോചന നടന്നതായി കെഎസ്‌യു ആരോപിച്ചിരുന്നു. ഇതിലും അന്വേഷണം ഉണ്ടാകും.