പണവും സാരിയും കിറ്റുകളും നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ആണ് ബിജെപി നടത്തുന്നത് ; വിഡി സതീശൻ
പണവും സാരിയും കിറ്റുകളും നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ആണ് ബിജെപി നടത്തുന്നതെന്നും വിഡി സതീശൻ. നടക്കുന്നത് ഹീനമായ രാഷ്ട്രീയ
കൊച്ചി : പണവും സാരിയും കിറ്റുകളും നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ആണ് ബിജെപി നടത്തുന്നതെന്നും വിഡി സതീശൻ. നടക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രചാരണമാണെന്നും നിയമപരമായി നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു. സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽ തന്നെ പണം വിതരണം ചെയ്യുകയാണ് ബിജെപി. കേരളത്തിന് പരിചിതമല്ലാത്ത ശീലത്തിനാണ് ബിജെപി തുടക്കമിടുന്നത്. സംസ്ഥാനത്തുടനീളം കോടി കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മറ്റ് പാർട്ടിക്കാർ എല്ലാം കലാശക്കൊട്ടിൽ കേന്ദ്രീകരിച്ച സമയത്താണ് ബിജെപി പ്രവർത്തകർ വീടുകയറി സാരി നൽകിയത്.
സിപിഐഎമ്മും ഹീനമായ രാഷ്ട്രീയ പ്രചാരണം നടത്തുന്നു. അടൂരിലെ സ്ഥാനാർത്ഥി ഒരു കൊലക്കേസിലും പ്രതിയല്ല. പറവൂരിൽ തനിക്കെതിരെ നോട്ടീസ് വിതരണം ചെയ്യുന്നു. കൈപ്പമംഗലത്തെ കമ്മിറ്റിയുടെ പേരിലാണ് നോട്ടീസ് പ്രിന്റ് ചെയ്ത് പറവൂരിൽ വിതരണം ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കുറച്ചുകൂടി ജാഗ്രതയോടെ ഇടപെടണമെന്നും വിഡി സതീശൻ പറഞ്ഞു. സർവീസ് വോട്ടുകൾ ചെയ്യാൻ വൈകുന്നത് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ്. ബാലറ്റ് പോലും സമയത്തിന് എത്തിക്കാൻ ആകാതെ എന്ത് തെരഞ്ഞെടുപ്പാണ് കമ്മീഷൻ നടത്തുന്നതെന്നും വിഡി സതീശൻ പറഞ്ഞു.