'വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രി' ; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി. സുധാകരൻ

വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രിയാണെന്ന് ജി. സുധാകരൻ എം.എൽ.എ. യാതൊരു അപാകവും ഇതേവരെ വന്നിട്ടില്ല. ഇക്കാര്യം അദ്ദേഹത്തോടു പറയുകയും ചെയ്തു. കൂടെയുള്ള മന്ത്രിമാരെ എല്ലാവരെയും സൂക്ഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്.

 

 അമ്പലപ്പുഴ: വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രിയാണെന്ന് ജി. സുധാകരൻ എം.എൽ.എ. യാതൊരു അപാകവും ഇതേവരെ വന്നിട്ടില്ല. ഇക്കാര്യം അദ്ദേഹത്തോടു പറയുകയും ചെയ്തു. കൂടെയുള്ള മന്ത്രിമാരെ എല്ലാവരെയും സൂക്ഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്. എല്ലാവരെയും എന്നു ഞാൻ പറഞ്ഞത് എല്ലാവരെയും ചേർത്തല്ലെങ്കിലും അവരുടെ പബ്ലിക് ഇമേജിനെപ്പറ്റി അറിയാവുന്നതുകൊണ്ടാണ്. അവർ കുഴപ്പമൊന്നും കാണിച്ചിട്ടില്ല. എങ്കിലും, വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ ചെമ്പകശ്ശേരിനഗർ റെസിഡന്റ്‌സ്‌ അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സതീശന്റെ ഗുണം പറഞ്ഞവാക്കിൽ ഉറച്ചുനിൽക്കുമെന്നതാണ്. അഭിപ്രായങ്ങൾ ഏതു തുറന്നുപറയും. അതു ശരിയല്ലെന്നു തോന്നിയാൽ തിരുത്തും. ആരോഗ്യമുള്ള മുഖ്യമന്ത്രിയാണ്. ഭരണം നന്നായി മുന്നോട്ടുപോകുമെന്നാണു പ്രതീക്ഷിക്കുന്നത്. അദ്ദേഹവുമായി നേരത്തേ സൗഹൃദമുണ്ട്. മണ്ഡലത്തിന് എന്തു സഹായവും ചെയ്യുമെന്നാണു പ്രതീക്ഷ. മന്ത്രിയല്ലാത്ത ഒരുകാലത്തും ഞാൻ സെക്രട്ടേറിയറ്റിൽ പോയിട്ടില്ല. 20 കൊല്ലത്തിനിടെ മന്ത്രിയല്ലാതിരിക്കുമ്പോൾ ഇതാദ്യമായാണ് സെക്രട്ടേറിയറ്റിൽ പോകുന്നത്. സതീശനെ കാണുന്നതിൽ സന്തോഷമേയുള്ളൂവെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരൻ. എച്ച്. സലാമിന്റേയും പി.പി. ചിത്തരഞ്ജന്റേയും ഭാര്യമാർക്ക് സഹകരണ വകുപ്പിനുകീഴിൽ ജോലി നൽകിയത് താനാണെന്ന് ജി. സുധാകരൻ പറഞ്ഞിരുന്നു. അതേസമയം, തന്റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ല. എനിക്കെതിരേ പറഞ്ഞവരോട് അതേ ഭാഷയിൽ സംസാരിക്കാൻ ഞാനില്ല. പറഞ്ഞയാളുടെ ഭാര്യ ജോലി ഇല്ലാതെ നിന്നപ്പോൾ ഞാനാണ് കയർ ക്ഷേമനിധിയിൽ ജോലി വാങ്ങി നൽകിയത്. 19 ഒഴിവു വന്നപ്പോൾ ആദ്യനിയമനം അവർക്കാണ് കൊടുത്തത്. ചിത്തരഞ്ജന്റെ ഭാര്യക്ക് ആശുപത്രിയിൽ ജോലി കൊടുത്തു. അങ്ങനെ ഒരുപാടു പേർക്ക്... എന്റെ വീട്ടിലെ ഒരാൾക്കു പോലും ഞാൻ ജോലി കൊടുത്തിട്ടില്ലെന്നും ജി. സുധാകരൻ പറഞ്ഞു.

സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് ജി. സുധാകരനെതിരേ എച്ച്. സലാം കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു. ജി. സുധാകരൻ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും അതിന്റെ കണക്കുകൾ പുറത്തുവിടണമെന്നുമായിരുന്നു എച്ച്. സലാമിന്റെ വെല്ലുവിളി. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജി. സുധാകരൻ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.