അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കും : കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി
സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തിൽ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി വി.ഡി സതീശൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.
തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തിൽ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി വി.ഡി സതീശൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്റലിജൻസ് അധിഷ്ഠിതമായ നിയമനടപടികൾ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകൾ തകർക്കുകയും അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് കടത്ത് ശൃംഖലകൾ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ അവയെ ഫലപ്രദമായി നേരിടുന്നതിന് അയൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തമ്മിലുള്ള ഏകോപിത പ്രവർത്തനം അനിവാര്യമാണ്. കേരളവും കർണാടകയും, തമിഴ്‌നാടും, പുതുച്ചേരിയും തമ്മിലുള്ള അതിർത്തി മേഖലകൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാർത്ഥി ശൃംഖലകൾ, നഗര വിതരണ കേന്ദ്രങ്ങൾ എന്നിവ മയക്കുമരുന്ന് മാഫിയകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മേഖലകളാണ്.
നിരവധി അന്തർസംസ്ഥാന, അന്തർദേശീയ മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യാൻ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം സംഘങ്ങളെ ഫലപ്രദമായി നേരിടുന്നതിന് തത്സമയ വിവര കൈമാറ്റം, സംയുക്ത ഓപ്പറേഷനുകൾ, ഏകോപിത ആസൂത്രണം എന്നിവ അനിവാര്യമാണ്.
ഇതിന്റെ ഭാഗമായി കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു ചേർത്ത് അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പ്രവർത്തന പദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ അഭ്യർഥിച്ചു.
ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പോലീസ് മേധാവി റാവഡ ചന്ദ്രശേഖർ, ടാക്ടിക്കൽ കമാൻഡർ പുട്ട വിക്രമാദിത്യ എന്നിവർ കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ പോലീസ് മേധാവിമാരുമായും ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ തയ്യാറാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.