വികസനത്തിന്റെ ഇരകളെ കുറിച്ച് ഒന്നും പറയാതെ വികസനത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത് ഇന്നത്തെ ലോകത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് : വി.ഡി. സതീശൻ 

വികസനത്തിന്റെ ഇരകളെ കുറിച്ച് ഒന്നും പറയാതെ വികസനത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത് ഇന്നത്തെ ലോകത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇരകളെ പുനരധിവസിപ്പിക്കാനുള്ള പ്രോജക്റ്റുകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സജി ചെറിയാൻ എം.എൽ.എയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി.

 

 തിരുവനന്തപുരം : വികസനത്തിന്റെ ഇരകളെ കുറിച്ച് ഒന്നും പറയാതെ വികസനത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത് ഇന്നത്തെ ലോകത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇരകളെ പുനരധിവസിപ്പിക്കാനുള്ള പ്രോജക്റ്റുകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സജി ചെറിയാൻ എം.എൽ.എയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി.

‘വിഴിഞ്ഞം പോർട്ടിന് നിലവിൽ തന്നെ ഒരുപാട് ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 13000 കോടി രൂപയുടെ നിക്ഷേപം കൂടി വരുമ്പോൾ ഒരുപാട് സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരും. അവിടെ ഒന്നോ രണ്ടോ സെന്റ് സ്ഥലത്താണ് മത്സ്യത്തൊഴിലാളികൾ വീടുവെച്ച് താമസിക്കുന്നത്. അവർക്ക് എത്ര സപ്പോർട്ട് ചെയ്താലും പരിമിതികളുണ്ട്. അവർക്ക് അവിടെ താമസിക്കാൻ കഴിയില്ല. ഒരുപാട് ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വരും. അവർക്ക് നല്ല സൗക​ര്യമുള്ള കെട്ടിടം കെട്ടിക്കൊടുത്ത് പ്രത്യേക പുനരധിവാസ പാക്കേജ് ഉണ്ടാക്കാൻ ശ്രമിക്കുമോ?’ എന്നായിരുന്നു സജി​ ചെറിയാന്റെ ചോദ്യം.

ഓരോ വികസന പാക്കേജിനോടൊപ്പവും ആ വികസനത്തിന്റെ ഇരകളെ പുനരധിവസിപ്പികകാനുള്ള പ്രോജക്റ്റുകൾ ഉണ്ടാകണമെന്ന് ഇതിന് മറുപടിയായി വി.ഡി. സതീശൻ പറഞ്ഞു. ‘ഇന്നത്തെ ലോകത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം എന്ന് പറയുന്നത് നമ്മൾ വികസനത്തെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത് എന്നതാണ്. ഓരോ പ്രദേശത്തും ഡെവലപ്മെന്റ് ഉണ്ടാകുമ്പോൾ അവിടെ വികസനത്തിന്റെ ഇരകളും ഉണ്ടാകുന്നുണ്ട്. ഓരോ വികസന പാക്കേജിനോടൊപ്പം ആ വികസനത്തിന്റെ ഇരകളെ ഡെവലപ്മെന്റ് വിക്ടിംസിനെ റീഹാബിലിറ്റേറ്റ് ചെയ്യാനുള്ള പ്രോജക്റ്റുകൾ ഉണ്ടാകണം. അത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഉമ്മൻചാണ്ടിയുടെ സർക്കാർ വിഴിഞ്ഞം പോർട്ട് വന്നപ്പോൾ പ്രത്യേകമായി 475 കോടി രൂപയുടെ ഒരു പ്രോജക്ട് വെച്ചത്...’ -മുഖ്യമന്ത്രി പറഞ്ഞു.

അക്കാദമിക് രംഗത്ത് വിഴിഞ്ഞം പോർട്ട് ഒരുപാട് സാധ്യതകളുണ്ടാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ‘ഉമ്മൻചാണ്ടി സർക്കാരിൻറെ ഏറ്റവും മനോഹരമായ ഒരു സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം പോർട്ട്. അന്ന് ആരംഭിച്ച ആ ഒരു വലിയ പദ്ധതി ഇന്ന് കേരളത്തിന് രണ്ടാം ജനറേഷനിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞതു പോലെ ‘വിഷൻ സമുദ്ര’ വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഇതിനെ അക്കാദമികമായി ബന്ധിപ്പിച്ചുകൊണ്ട് കാലാനുസൃതമായി നമ്മുടെ അക്കാദമിക് നിലവാരത്തിൽ പുതിയ കോഴ്സുകൾ കൊണ്ടുവരണം. പ്രത്യേകിച്ചും ലോജിസ്റ്റിക്സ് എന്നത് ലോകത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ പഠനമേഖലയാണ്. പോർട്ട് സിറ്റി എന്ന ആശയത്തിൽ അക്കാദമിക് രംഗത്ത് കൂടി ഇടപെടൽ ഉണ്ടാകുമോ?’ എന്നതായിരുന്നു നജീബിന്റെ ചോദ്യം.

അക്കാദമിക് രംഗത്ത് ഒരുപാട് സാധ്യതകളുണ്ടെന്നും മാരിടൈം ഹിസ്റ്ററി വലിയ വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ലോകം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു പ്രധാനപ്പെട്ട സബ്ജക്റ്റ് ആണത്. അതിന്റെ ഭാഗമയാണ് അന്താരാഷ്ട്ര നിലവാരമുള്ള ഒരു മാരിടൈം മ്യൂസിയം ഉണ്ടാക്കും എന്ന് ഈ ബജറ്റിൽ പ്രഖ്യാപനം നടത്തിയത്. കാഴ്ചകൾ കാണാനുള്ള ഒരു മ്യൂസിയം മാത്രമല്ല, അക്കാദമിക് ലോകവുമായി ബന്ധപ്പെടുത്തുന്ന പ്രോഗ്രാമുകൾ കൂടി ഈ മ്യൂസിയത്തിന്റെ ഭാഗമായിട്ടുണ്ടാകും. ലോകത്തിന് മുന്നിൽ മുഴുവൻ ഷോക്കേസ് ചെയ്യാൻ പറ്റുന്ന നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും മാരിടൈം ഹിസ്റ്ററി അനാവരണം ചെയ്യപ്പെടും. പോർച്ചുഗീസുകാര് കാപ്പാട് കടപ്പുറത്ത് ഇറങ്ങിയത്, ഡച്ചുകാരുടെ വരവ്, ബ്രിട്ടീഷുകാരുടെ വരവ്, കുഞ്ഞാലിമരക്കാർ നടത്തിയ വീരോചിത പോരാട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കുന്നതിനുള്ള സംവിധാനം ഉണ്ടാകും.

മാരിടൈം ഹിസ്റ്ററി, ലോജിസ്റ്റിക്സ് എന്നിവ ഇന്ന് വളരെ പ്രധാനപ്പെട്ട അന്താരാഷ്ട്ര വിഷയമാണ്. മൂന്നാമത് മാരിടൈം ലോ. മുംബൈ കേന്ദ്രീകരിച്ചാണ് മാരിടൈം ലോയുമായി ബന്ധപ്പെട്ട ആർബിട്രേഷനുകളും മറ്റും ഉള്ളത്. ഇപ്പോൾ തന്നെ പല കോളജുകളിലും ഈ പോർട്ട് വന്നതിന്റെ അടിസ്ഥാനത്തിൽ എൽഎൽഎം മാരിടൈം ആരംഭിച്ചിട്ടുണ്ട്. മാരിടൈം ലോ, ലോജിസ്റ്റിക്സ് തുടങ്ങിയ തൊഴിൽ സാധ്യതയുള്ള നിരവധി അക്കാദമിക് പ്രോഗ്രാമുകൾക്ക് കൂടി വഴിതുറക്കും. പോർട്ട് സിറ്റിയുടെ ഭാഗമായി അതിന് പ്രത്യേക പ്രാധാന്യം ഗവൺമെന്റ് കൊടുക്കും’ -മുഖ്യമന്ത്രി വ്യക്തമാക്കി.