ഇൻക്വിലാബ് വിളികൾക്കിടെയിൽ അണികൾ നേതൃത്വത്തെ തിരുത്തണം , വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം പ്രകാശനം ചെയ്തു

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെ ആരോപണങ്ങൾ ഉന്നയിച്ചതിന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു.
 

പയ്യന്നൂർ : രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെ ആരോപണങ്ങൾ ഉന്നയിച്ചതിന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലെഴുതിയ പുസ്തകമാണ് പയ്യന്നൂർ ഗാന്ധി പാർക്കിൽ പ്രകാശനം ചെയ്തത്. മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ഐ ടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനുമായ
ജോസഫ് സി മാത്യുവാണ് എം.എൻ വിജയൻ്റെ മകനും എഴുത്തുകാരനുമായ വി.എസ് അനിൽ കുമാറിന് നൽകിപുസ്തകം പ്രകാശനം ചെയ്തത്. സി.പി.എമ്മിൻ്റെ എതിർപ്പിനെ മറികടന്ന് ചടങ്ങിൽ പങ്കെടുക്കാൻ വലിയ ജനാവലിയാണ് എത്തിയത്. നിരവധി പേർ വേദിയിലെത്തി വി. കുഞ്ഞികൃഷ്ണന് കൈകൊടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

സദസിലിരിക്കുന്നവർ ഇൻക്വിലാബ് വിളിക്കുന്നതിനിടെയാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്.പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെച്ചു എന്ന് നവ മാധ്യമങ്ങളിലൂടെ പ്രചാരണം ഉണ്ടായതായി വി കുഞ്ഞികൃഷ്ണൻ സ്വാ​ഗത പ്രസം​ഗത്തിൽ പറഞ്ഞു. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസിന് മുന്നിൽ പറയാൻ പറ്റാത്ത അശ്ലീല സന്ദേശങ്ങൾ തുടർച്ചയായി വാട്സ്ആപ്പിലൂടെ വന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബൽസിയൻ തന്ത്രങ്ങൾ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതേസമയം, വിഎസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പ്രകാശനം ചെയ്തതിനു ശേഷം നടത്തിയ പ്രസം​ഗത്തിൽ പറഞ്ഞു.

സത്യത്തിനൊപ്പം നിൽക്കുന്നതിൻ്റെ പേരിലാണ് വിഎസ് പോളിറ്റ് ബ്യുറോയ്ക്ക് പുറത്തായത്. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായതെന്ന് ജോസഫ് സി മാത്യു ചോദിച്ചു.. പാർട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണു പാർട്ടിക്ക് വരുന്നതെന്നും ചോദിച്ചു.
സിപിഎം പ്രവർത്തകർ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞി കൃഷ്ണൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ  ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഏർപ്പെടുത്തിയിരുന്നു.. രണ്ടുദിവസമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻഉൾപ്പെടെ വി കുഞ്ഞിക്കൃഷ്ണത്തിലെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. പയ്യന്നൂരിൽവികസന മുന്നേറ്റ ജാഥയുടെ സ്വീകരണസമ്മേളനത്തിൽ പ്രസംഗിക്കവെ കുഞ്ഞികൃഷ്ണൻ്റെ സ്ഥാനം ചരിത്രത്തിൻ്റെ ചവറ്റുകൂട്ടയിലാണെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലുടെയും വി. കുഞ്ഞികൃഷ്ണനെ തിരെ അതിശക്തമായ എതിർപ്പാണ് സി.പി.എം സൈബർ പോരാളികൾ ഉയർത്തിയത്.