സര്‍വകലാശാലകള്‍ക്ക് വിദേശത്തും പഠനകേന്ദ്രങ്ങളാവാം

വിവിധ സര്‍വകലാശാലകളുടെ കാംപസുകള്‍ കേരളത്തിനു പുറത്തും തുടങ്ങാനുള്ള 'ഓഫ് കാംപസ് പദ്ധതി'ക്കൊരുങ്ങി     സംസ്ഥാന സര്‍ക്കാര്‍.

 
study kit

തിരുവനന്തപുരം: വിവിധ സര്‍വകലാശാലകളുടെ കാംപസുകള്‍ കേരളത്തിനു പുറത്തും തുടങ്ങാനുള്ള 'ഓഫ് കാംപസ് പദ്ധതി'ക്കൊരുങ്ങി     സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാലാചട്ടം ഭേദഗതി ചെയ്യാനുള്ള കരടുബില്‍ തയ്യാറായി. ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വ്യാപിക്കുകയും വിദേശ രാജ്യങ്ങളിലേക്ക് മലയാളി വിദ്യാര്‍ഥികളുടെ കുടിയേറ്റം വര്‍ധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പരിഷ്‌കാരം.

ഓരോ സര്‍വകലാശാലയ്ക്കും അവയുടെ പരിധിയിലുള്ള ജില്ലകളില്‍ കാംപസ് പ്രവര്‍ത്തിപ്പിക്കാനേ ഇപ്പോള്‍ അനുവാദമുള്ളൂ. പകരം സംസ്ഥാനത്തോ രാജ്യത്തോ എവിടെയും വിദേശത്തും 'ഓഫ് കാംപസ്' തുടങ്ങാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി. കേരള, കാലിക്കറ്റ്, എം.ജി., കണ്ണൂര്‍ തുടങ്ങിയ സര്‍വകലാശാലാനിയമങ്ങളിലെല്ലാം ഈ ഭേദഗതി വരുത്തും. ഇതോടെ, കേന്ദ്രസര്‍ക്കാരിന്റെയും യു.ജി.സി.യുടെയും അംഗീകാരത്തോടെ, രാജ്യത്തും പുറത്തും ഓഫ് കാംപസുകള്‍ തുറക്കാന്‍ സര്‍വകലാശാലകള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവും.