കോന്നിയില്‍ അംഗീകരിച്ചത് ഞാന്‍ നല്‍കിയ സ്ഥാനാര്‍ഥിയെ; യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് 

യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം എന്തുകൊണ്ട് നീണ്ടു എന്നതിന് മറുപടിയായാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ സ്ഥാനാര്‍ഥി ലിസ്റ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ കാലതാമസുണ്ടായി. അത് മനപ്പൂര്‍വ്വമല്ല. ദേശീയ ഘടകമാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. സിപിഎമ്മിന് ഇവിടെ തന്നെ തീരുമാനം എടുക്കാനും മുമ്പോട്ട് പോകാനും കഴിയും.യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം എന്തുകൊണ്ട് നീണ്ടു എന്നതിന് മറുപടിയായാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേരളത്തിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എല്ലാ ജില്ലയിലും മുന്നേറ്റം ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുളള പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'കോന്നി ജനങ്ങള്‍ ആഗ്രഹിച്ചതനുസരിച്ചാണ് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. 23 വര്‍ഷം ജനപ്രതിനിധിയായിരുന്ന താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത് പാര്‍ട്ടി പറഞ്ഞതനുസരിച്ച് മാത്രമാണ്. കോന്നി ജനങ്ങള്‍ പറഞ്ഞപ്പോള്‍ എഐസിസിയുടെ അനുമതി കിട്ടിയാല്‍ മത്സരിക്കാം എന്ന ആഗ്രഹിച്ചു.എന്നാല്‍ എഐസിസി തീരുമാനം എംപിമാര്‍ മത്സരിക്കേണ്ടയെന്നായിരുന്നു. അത് പൂര്‍ണമായും സ്വീകരിച്ചുവെന്നും' അടൂര്‍ പ്രകാശ് പ്രതികരിച്ചു.