മോദിക്ക് ഇതുപോലൊരു പതനം ഉണ്ടാകാനില്ലെന്നതാണ് കർണാടക തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ട്രാജഡി :  എ.കെ ആന്റണി

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതുപോലൊരു പതനം ഉണ്ടാകാനില്ലെന്നതാണ് കർണാടക തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ട്രാജഡിയെന്ന് കോൺ​ഗ്രസ് നേതാവ് എ.കെ ആന്റണി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയും കർണാടകയിലെ കോൺ​ഗ്രസും തമ്മിലുള്ള മൽസരമായിരുന്നു.

നരേന്ദ്രമോദി പത്തുദിവസം അവിടെ ചിലഴിച്ചു. വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്നതാണ് ഇപ്പോൾ തനിക്ക് ഓർമവരുന്നത്. കർണാടക തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനുണ്ടായ ചരിത്ര വിജയം കർണാടകക്കും ഇന്ത്യക്ക് ആകെയും ഒരുപാട് സന്ദേശങ്ങൾ നൽകുന്നുണ്ട്. ഇന്ത്യയിലെ മതേതര വോട്ടർമാർ ഒരുമിച്ച് നിന്നാൽ 2024ൽ മോദി ഭരണത്തെ തൂത്തെറിയാൻ കഴിയും എന്നതാണ് ഇന്ത്യക്ക് ആകെയുള്ള സന്ദേശം. മറ്റൊന്ന്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് മേൽ മതേതര ശക്തികൾ നേടിയ ചരിത്ര വിജയമാണിതെന്നും ആന്റണി പറഞ്ഞു.