വൃക്ക മാറ്റിവയ്ക്കണം..! ടിപി കേസ് പ്രതി ഇടക്കാല ജാമ്യം തേടി, മെഡിക്കല്‍ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്

 

വൃക്കരോഗം ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ഇടക്കാല ജാമ്യഹര്‍ജി സമര്‍പ്പിച്ചത്

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പന്ത്രണ്ടാം പ്രതി ജ്യോതി ബാബു സമര്‍പ്പിച്ച ഇടക്കാല ജാമ്യഹര്‍ജിയില്‍ സുപ്രീം കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് തേടി. വൃക്കരോഗം ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ഇടക്കാല ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജ്യോതി ബാബുവിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.

ജ്യോതി ബാബുവിന്റെ രണ്ട് വൃക്കകളും തകരാറിലായതായി അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ് നാഗമുത്തുവും അഭിഭാഷകന്‍ ജി പ്രകാശും കോടതിയില്‍ ചൂണ്ടിക്കാട്ടി. വൃക്ക മാറ്റി വെക്കുന്നതിനായി മൂന്ന് മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ജ്യോതി ബാബുവിന്റെ ആരോഗ്യ സ്ഥിതി മോശമാകുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വൃക്ക നല്‍കാനുള്ള ദാതാക്കള്‍ ആയോ എന്ന് കോടതി ആരാഞ്ഞു. വൃക്ക മാറ്റി വയ്ക്കല്‍ അത്ര പെട്ടെന്ന് നടക്കുന്ന കാര്യം അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.