തെരഞ്ഞെടുപ്പ് ആവേശത്തിലേയ്ക്ക്; ജനപ്രിയനായി ഓടി നടന്ന് കെസി

രാവിലെ 10 മണിയോടെ ആലപ്പുഴ ജില്ലാ കോടതിയില്‍ നിന്നാണ് കെ.സി. വേണുഗോപാല്‍ ഇന്നലെ  തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ജില്ലാ കോടതിയിലെയും കുടുംബ കോടതിയിലെയും അഭിഭാഷകരെയും ജീവനക്കാരെയും നേരില്‍ കണ്ട്
 

ആലപ്പുഴ: രാവിലെ 10 മണിയോടെ ആലപ്പുഴ ജില്ലാ കോടതിയില്‍ നിന്നാണ് കെ.സി. വേണുഗോപാല്‍ ഇന്നലെ  തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ജില്ലാ കോടതിയിലെയും കുടുംബ കോടതിയിലെയും അഭിഭാഷകരെയും ജീവനക്കാരെയും നേരില്‍ കണ്ട് കെസി വോട്ടഭ്യര്‍ത്ഥിച്ചു.

യുഡിഎഫിന്റെ ജില്ലയിലെ പ്രധാന നേതാക്കളും തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളും കെസിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. പിന്നീട് കളക്ട്രേറ്റിലേയ്ക്ക് പോയി അവിടെയുള്ള ജീവനക്കാരെയും നേരില്‍ കണ്ടു. പലവിധ ആവശ്യങ്ങള്‍ക്കും പ്രശ്‌ന പരിഹാരത്തിനുമായി കളക്ട്രേറ്റില്‍ എത്തിയവരെയും കെസി നിരാശപ്പെടുത്തിയില്ല. 

സൗഹൃദ സംഭാഷണങ്ങളും കുടുംബശ്രീ കാന്റീനില്‍ നിന്ന് കട്ടന്‍ ചായയും ഉഴുന്നുവടയും കഴിച്ചും വഴിയോരക്കച്ചവടക്കാരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും ഉച്ചവരെ നീണ്ട പ്രചാരണ പരിപാടികള്‍. തുടര്‍ന്ന് മുല്ലക്കല്‍ ബ്രാഹ്‌മണ സമൂഹത്തില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ നടക്കുന്ന ശാസ്താ പ്രീതി ചടങ്ങില്‍ കെ.സി പങ്കെടുത്തു. 

മുല്ലക്കല്‍ ബ്രാഹ്‌മണ സമൂഹം പ്രസിഡന്റ് വെങ്കിട്ട രാമന്‍ കെ.സിയെ സ്വീകരിച്ചു. വൈകിട്ട് ലജനത്തുല്‍ മുഹമ്മദ്ദീയ സംഘടിപ്പിച്ച നോമ്പു തുറയിലും പങ്കെടുത്തു. തുടര്‍ന്ന് റോഡ് ഷോയ്ക്കായി വിശ്രമമില്ലാതെ കെ.സി. തുറന്ന വാഹനത്തില്‍. ആലപ്പുഴ ജില്ലാ കോടതിയ്ക്ക് മുന്നില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ആലപ്പുഴ, മണ്ണഞ്ചേരി, മുഹമ്മ, തണ്ണീര്‍മുക്കം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ചേര്‍ത്തലയില്‍ സമാപിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ജനലക്ഷങ്ങളാണ് കെ.സിയെ വരവേല്‍ക്കാനും സ്വീകരിയ്ക്കാനുമായി രാത്രി ഏറെ വൈകിയും റോഡു വക്കില്‍ കാത്തിരുന്നത്..