വയനാട്ടിൽ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച കടുവ ചത്തു
വയനാട്ടിൽ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച കടുവ ചത്തു. 2025 ജനുവരിയിൽ വയനാട് അമരക്കുനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കെണിവെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് 2025 ഫെബ്രുവരിയിലാണ് കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയത്. എട്ടു വയസ്സ് പ്രായമുള്ള ഈ പെൺകടുവ ആണ് ചത്തത്.
വയനാട്ടിൽ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച കടുവ ചത്തു. 2025 ജനുവരിയിൽ വയനാട് അമരക്കുനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കെണിവെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് 2025 ഫെബ്രുവരിയിലാണ് കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയത്. എട്ടു വയസ്സ് പ്രായമുള്ള ഈ പെൺകടുവ ആണ് ചത്തത്.
ജനുവരി 16നാണ് വയനാട്ടിലെ അമരക്കുനിയിലും പരിസരത്തും വളർത്തുമൃഗങ്ങളെ പിടികൂടിയ കടുവയെ പിടികൂടുന്നത്. എട്ടു വയസ്സ് പ്രായമുള്ള ഈ പെൺകടുവയുടെ കാലുകൾക്കും പല്ലിനും പരുക്കുകൾ ഉണ്ടായിരുന്നു. ദിവസങ്ങളോളം കടുവ ജനവാസകേന്ദ്രങ്ങളിലെ വളർത്തുമൃഗങ്ങളെ കൊല്ലാൻ തുടങ്ങിയതിനെ തുടർന്നാണ് കടുവയെ അന്ന് പിടികൂടിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മൃഗശാലയിൽ എത്തിച്ച സമയത്ത് കടുവയ്ക്ക് മുറിവുകളുണ്ടായിരുന്നു. കൃത്യമായ ചികിത്സയും ഭക്ഷണവും നൽകിയതിനെത്തുടർന്ന് കടുവ ആരോഗ്യം വീണ്ടെടുത്തിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി ഭക്ഷണം തീരെ കഴിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. കടുവയുടെ പോസ്റ്റ് മോർട്ടം നടപടികൾ തിരുവനന്തപുരം മൃഗശാലയിൽ ആരംഭിച്ചിട്ടുണ്ട്.